അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജനായ കൗമാരക്കാരൻ യുഎസില്‍ അറസ്റ്റിലായി. കേസിൽ ആക്ടണ് സ്വദേശി 17 വയസ്സുള്ള അര്ജുന് അരവിന്ദാണ് അറസ്റ്റിലായത്. ആക്ടണ്-ബോക്സ്ബറോ റീജനൽ ഹൈസ്കൂള്‍ വിദ്യാർത്ഥിയായ അര്ജുന്, ചൊവ്വാഴ്ച വീട്ടില്‍ 45 വയസ്സുള്ള മാതാവ് സുധ വെങ്കടേശനെയും 14 വയസ്സുള്ള സഹോദരന് സിദ്ധാര്‍ഥ് അരവിന്ദിനെയും ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ഹോണ്ട അക്കോര്‍ഡ് കാറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ബോസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ആക്ടണിലെ മാര്‍ത്ത ലെയ്നിലുള്ള കുടുംബവീട്ടിലാണ് കൊലപാതകങ്ങള്‍ നടന്നത്. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ വീട്ടിലെത്തിയ ട്യൂട്ടറാണ് സംഭവം ആദ്യം അറിഞ്ഞത്. വീട്ടിലേക്ക് കയറാന്‍ കഴിയാതെ വന്നതോടെ അവര്‍ അര്‍ജുന്റെ പിതാവിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് പിതാവ് പൊലീസിനെ വിവരമറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ ബേസ്മെൻ്റില്‍ സുധയുടെയും ഒന്നാം നിലയില്‍ സിദ്ധാര്ഥിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ അര്‍ജുനെ കാണാതായതായി പൊലീസ് അറിയിച്ചു. വ്യാപകമായ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ മസാച്യുസെറ്റ്സിലെ വേലന്‍ഡില്‍ ഒരു പാര്‍ക്കിങ് സ്ഥലത്താണ് അര്‍ജുനെ കാറിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിനിടെ അര്‍ജുന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ കണ്ടെത്തിയതായി മിഡില്‍സെക്സ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്കായി ഇയാള്‍ ഇന്റര്‍നെറ്റിലും ചാറ്റ്ജിപിടിയിലും തിരച്ചില്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ‘ഗോത്തിക് നോവല്‍’ ശൈലിയിലുള്ള കഥകള്‍ തയാാറാക്കാന്‍ എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടുകയും അതിനായി വിവിധ ചോദ്യങ്ങള്‍ ചോദിക്കുകയും കഥാപാത്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.







