വവ്വാലുകളിൽ നിന്ന് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. രണ്ട് വർഷം മുൻപ് 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിദഗ്ദ്ധർ ഈ നിർദ്ദേശം നൽകിയത്.
വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. ഒൻ്റാരിയോയിലെ ഒരു കോട്ടേജിൽ താമസിച്ചിരുന്ന 11 വയസ്സുകാരനാണ് വവ്വാലിന്‍റെ ആക്രമണമുണ്ടായത്. കുട്ടിയുടെ മുഖത്ത് ഇരുന്ന വവ്വാലിനെ അച്ഛൻ തട്ടിമാറ്റുകയും പുറത്തുകളയുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് കടിയേറ്റതോ പോറലേറ്റതോ ആയ അടയാളങ്ങൾ കണ്ടെത്തിയിരുന്നില്ല. വവ്വാൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ കുട്ടിയെ ഡോക്ടറെ കാണിച്ചതുമില്ല. മൂന്ന് ആഴ്ചകൾക്ക് ശേഷം കുട്ടിയുടെ മുഖത്ത് തരിപ്പും നീരും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ആരോഗ്യനില വഷളാവുകയും കുട്ടി മരണപ്പെടുകയും ചെയ്തു.
കാനഡയിൽ 1967-ന് ശേഷം ഒൻ്റാരിയോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ പേവിഷബാധ കേസാണിത്. കാട്ടുപൂച്ചകൾ, കുറുക്കന്മാർ എന്നിവയിലൂടെയും പേവിഷബാധ വരാമെങ്കിലും കാനഡയിൽ വവ്വാലുകളാണ് പ്രധാന വില്ലൻ. വവ്വാലുകളുടെ പല്ലുകൾ വളരെ ചെറുതായതിനാൽ അവ കടിച്ചാൽ പലപ്പോഴും ആളുകൾ അറിയാറില്ല. കടിയേറ്റില്ലെങ്കിൽ പോലും വവ്വാലിൻ്റെ ഉമിനീര് ശരീരത്തിലെ ചെറിയ പോറലുകളിലോ, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയോ ഉള്ളിൽ ചെന്നാൽ രോഗബാധയുണ്ടാകാം. അതിനാൽ വവ്വാൽ ശരീരത്തിൽ തൊട്ടാൽ പോലും ഉടൻ ഡോക്ടറെ കാണണം. വവ്വാലുമായി സമ്പർക്കമുണ്ടായാൽ ഉടൻ വാക്സിൻ എടുക്കണം. തുടർന്ന് മൂന്ന്, ഏഴ്, പതിനാല് ദിവസങ്ങളിലും വാക്സിൻ നൽകും. വാക്സിൻ പ്രവർത്തിച്ച് രോഗപ്രതിരോധ ശേഷി ഉണ്ടാകാൻ സമയമെടുക്കും. അതിനാൽ ശരീരത്തിൽ ഉടനടി വൈറസിനെതിരെ പോരാടാൻ ‘ഇമ്മ്യൂണോഗ്ലോബുലിൻ’ എന്ന ആൻ്റി ബോഡി കുത്തിവെയ്പ്പും രോഗിക്ക് നൽകുന്നു.






