കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വിദേശ പൗരന്മാരാണ്. ഇവർ സ്റ്റുഡൻ്റ് വിസയിലും വർക്ക് വിസയിലുമായി രാജ്യത്ത് എത്തിയവരാണെന്നും കാൽഗറി പോലീസ് അറിയിച്ചു. ഇവർക്കെതിരെ ആകെ 56 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ 15 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് ഇവരുടെ ഫോട്ടോ പുറത്തുവിട്ടു. പ്രതികൾ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
കാൽഗറിക്ക് പുറമെ ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവർ, ഒൻ്റാരിയോയിലെ ടൊറൻ്റോ തുടങ്ങിയ നഗരങ്ങളിലും ദക്ഷിണേഷ്യൻ വംശജർക്കെതിരെ ഇത്തരത്തിലുള്ള ഭീഷണികളും ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ ആളുകളെ വിരട്ടി പണം തട്ടാനായി വീടുകൾക്കും വാഹനങ്ങൾക്കും നേരെ വെടിവെക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാൽഗറിയിൽ മാത്രം ഇത്തരം 19 വെടിവെപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒൻപതെണ്ണം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടന്നത്. അക്രമങ്ങൾ തടയാൻ കാൽഗറി പോലീസ് ‘ഓറിയോൺ’, ‘ഔട്ടേജ്’ എന്നീ പേരിൽ രണ്ട് പ്രത്യേക അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.






