ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. . ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാൻ്റിൽ ഞായറാഴ്ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാൻ്റാണ് റാസ് ലഫാൻ വ്യാവസായിക മേഖലയിലേത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ 54 പേർക്ക് പരുക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്തു. സ്ഫോടനശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപയോക്താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാൻ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്.






