കാനഡയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള നിയമപരമായ വിസകൾ ഈ വ്യക്തികൾക്കെല്ലാം ഉണ്ടായിരുന്നു. എന്നാൽ അവർ ഈ രാജ്യത്തേക്ക് വന്നത് പഠിക്കാനോ ജോലി ചെയ്യാനോ ആയിരുന്നില്ല; മറിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇവരെ കാനഡയിലേക്ക് എത്തിക്കുകയായിരുന്നു. ‘ക്രിമിനൽ ടൂറിസം’ (വലിയ ലാഭമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾക്കായി അന്താരാഷ്ട്ര സംഘടിത കുറ്റവാളി ഗ്രൂപ്പുകൾ ആളുകളെ കാനഡയിലേക്ക് അയക്കുന്ന രീതി) എന്നറിയപ്പെടുന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർ ഉൾപ്പെടെ 46 പേരെ ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ‘പ്രോജക്ട് ജെറ്റ്സെറ്റർ’ (Project Jetsetter) എന്ന് പേരിട്ട ഈ അന്വേഷണം വർഷങ്ങളോളം നീണ്ടുനിന്ന ഒന്നാണ്. 2019 മുതൽ നടന്ന ഇരുന്നൂറിലധികം സംഭവങ്ങളും 2.6 ദശലക്ഷം ഡോളറിന്റെ (ഏകദേശം 21.6 കോടി രൂപ) സാമ്പത്തിക നഷ്ടവും ഈ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുവരെ 1,500 ഓളം കുറ്റപത്രങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൻതോതിലുള്ള റീട്ടെയ്ൽ മോഷണം, വാഹനം വാങ്ങുന്നതിലെ തട്ടിപ്പുകൾ, സ്വർണ്ണക്കവർച്ച, വാഹന ഫിനാൻസിങ് തട്ടിപ്പ്, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി കൃത്രിമമായി വാഹനാപകടങ്ങൾ സൃഷ്ടിക്കുക തുടങ്ങി വിപുലമായ കുറ്റകൃത്യങ്ങളാണ് ഈ സംഘം നടത്തിവന്നിരുന്നത്.
“എവിടെയൊക്കെ അവസരങ്ങൾ ലഭിക്കുമോ അവിടെയൊക്കെ അവർ അത് ചൂഷണം ചെയ്യും. അവരുടെ രീതികൾ വ്യത്യസ്തമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്ന് തന്നെയാണ്: നമ്മുടെ നാട്ടുകാരുടെയും ബിസിനസ്സുകളുടെയും കമ്മ്യൂണിറ്റികളുടെയും ചെലവിൽ ലാഭമുണ്ടാക്കുക,” ഡർഹാം പോലീസ് ചീഫ് പീറ്റർ മൊറേര പറഞ്ഞു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും റൊമാനിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. “അവർ ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് നിരന്തരം യാത്ര ചെയ്യുന്നു. ഇവിടെയെത്തി കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം, പലപ്പോഴും ഞങ്ങൾ അവർ ആരാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ രാജ്യം വിടുകയും ചെയ്യുന്നു,” എന്ന് വ്യക്തമാക്കിയ ഡിറ്റക്ടീവ് ബ്രാഡ് ചാപ്മാൻ, ഈ കേസിൽ ഇനിയും 164 പ്രതികളെ കണ്ടെത്താനുണ്ടെന്നും കൂട്ടിച്ചേർത്തു.
“ഈ പ്രവർത്തനം ഞങ്ങളുടെ മേഖലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഗ്രേറ്റർ ടൊറന്റോ ഏരിയയിലും കാനഡയിലുടനീളവും ഇതേ ആളുകളും ഇതേ രീതികളും ഇതേ ശൃംഖലകളും പ്രവർത്തിക്കുന്നതായി ഞങ്ങൾ കാണുന്നുണ്ട്. ഈ ഗ്രൂപ്പുകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നവരും പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നവരുമാണ്. പല കേസുകളിലും നമ്മുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വലിയൊരു സംഘടിത കുറ്റകൃത്യ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ട്,” ചാപ്മാൻ പറഞ്ഞു.
“കാനഡക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന, അതിർത്തികളില്ലാത്ത ഒരു പുതിയ തരം സംഘടിത കുറ്റകൃത്യമാണ് ക്രിമിനൽ ടൂറിസം,” ആർ.സി.എം.പി (RCMP) നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജനറൽ മാരിയോ പാനിസോൺ ഒരു പ്രസ്താവനയിൽ പറഞ്ഞു.
കാനഡയിൽ ക്രിമിനൽ ടൂറിസത്തിന് പേര് വിവരങ്ങൾ പുറത്തുവിട്ട ഇന്ത്യക്കാരുടെ പട്ടിക
(ഇവരിൽ ചിലർ അറസ്റ്റിലായവരും ചിലരെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളവരുമാണ്)
- പർവാദിയ, സാവൻ ധർമേഷ്ഭായ് (Parvadiya, Savan Dharmeshbhai)
- ജഗ്ദീപ് സിംഗ് (Jagdeep Singh)
- ഗുർപ്രീത് കൗർ (Gurpreet Kaur)
- അർഷ്ദീപ് ഗുർം (Arshdeep Gurm)
- ഹർസിമ്രാൻ സിംഗ് ധില്ലൺ (Harsimran Singh Dhillon)
- അർഷ്ജോത് സിംഗ് ധില്ലൺ (Arshjot Singh Dhillon)
- ഗുരീന്ദർ സിംഗ് (Gurinder Singh)
- പ്രദീപ് കുമാർ (Pradeep Kumar)
- ഷേർ സിംഗ് (Sher Singh)
- പരംജീത് സിംഗ് (Paramjeet Singh)
- ജസ്ദീപ് സിംഗ് (Jasdeep Singh)
- നിതിക സിംഗ്ല (Nitika Singla)






