ടൊറന്റോ: വിവാദമായ സ്വകാര്യ വിമാനം വാങ്ങിയ വിലയ്ക്ക് തന്നെ തിരിച്ചുവിറ്റെങ്കിലും, ആ നടപടിയിലൂടെ ഒന്റാരിയോ സർക്കാരിന് ഏകദേശം രണ്ട് ലക്ഷം ഡോളറിന്റെ ബാധ്യത ഉണ്ടായതായി റിപ്പോർട്ട്. പ്രീമിയർ ഡഗ് ഫോർഡ് സർക്കാർ വാങ്ങിയ വിമാനം വെറും 12 ദിവസം മാത്രമാണ് പ്രവിശ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, നിയമപരമായ ഫീസുകൾ എന്നിവയ്ക്കായാണ് നികുതിപ്പണത്തിൽ നിന്ന് ഈ തുക ചിലവായത്.
കഴിഞ്ഞ ഏപ്രിൽ 15-നാണ് 2.1 കോടി യുഎസ് ഡോളറിന് ബോംബാർഡിയർ വിമാനം വാങ്ങിയത്. എന്നാൽ പ്രതിപക്ഷം ഇതിനെ ‘ഗ്രേവി പ്ലെയിൻ’ എന്ന് പരിഹസിക്കുകയും ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ ഏപ്രിൽ 27-ന് വിമാനം നിർമ്മാതാക്കൾക്ക് തന്നെ തിരിച്ചുനൽകി. വടക്കൻ മേഖലയിലെ യാത്രകൾക്ക് വിമാനം വേണമെന്നായിരുന്നു ഫോർഡിന്റെ ആദ്യ നിലപാടെങ്കിലും, ജനവികാരം കണക്കിലെടുത്ത് വിമാനം വിൽക്കാൻ അദ്ദേഹം പിന്നീട് നിർദ്ദേശം നൽകുകയായിരുന്നു.
വിമാനം വാങ്ങിയ വിലയ്ക്ക് തന്നെ വിൽക്കാൻ സാധിച്ചു എന്നത് ആശ്വാസമാണെങ്കിലും, 12 ദിവസത്തെ ഉടമസ്ഥാവകാശത്തിനായി ചിലവായ രണ്ട് ലക്ഷം ഡോളർ അനാവശ്യമായ നഷ്ടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമാനം വാങ്ങുന്നതിന് മുൻപ് കൃത്യമായ പ്ലാനിങ് ഉണ്ടായില്ലെന്നും നികുതിപ്പണം ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട രസീതുകൾ പ്രകാരം 190,865.56 ഡോളർ ആണ് ഈ ഇടപാടിലെ ആകെ ചിലവ്.






