ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളുടെ (EVM) വിശ്വാസ്യതയെച്ചൊല്ലി ആഭ്യന്തരമായി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ ഇന്ത്യൻ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി, ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തൊനീഷ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നവീകരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഇവിഎമ്മുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ സന്ദർശന വേളയിലാണ് വോട്ടിങ് മെഷീനുകൾ സ്വന്തമാക്കാനുള്ള നിർണായക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. തങ്ങളുടെ വോട്ടിങ് രീതികൾ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഇന്തൊനീഷയിൽ നിന്നുള്ള ഒരു ഔദ്യോഗിക പ്രതിനിധി സംഘം നേരത്തെ ഇന്ത്യയിലെത്തി ഇവിഎമ്മുകളുടെ പ്രവർത്തനവും തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങളും നേരിട്ട് കണ്ട് പഠിച്ചിരുന്നു.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രീതികളെയും സാങ്കേതികവിദ്യകളെയും ലോകരാജ്യങ്ങൾ മാതൃകയാക്കുന്നത് ഇതാദ്യമായല്ല. നിലവിൽ ഭൂട്ടാൻ, നേപ്പാൾ, നമീബിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ പഠനവിധേയമാക്കുകയും അവ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇതിൽ ഇന്ത്യയുടെ ഇവിഎമ്മുകൾ ആദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വിദേശ രാജ്യം ഭൂട്ടാനാണ്. നമീബിയയും ഇന്ത്യൻ നിർമിത വോട്ടിങ് യന്ത്രങ്ങൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ ലോകത്തെ 28 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കാര്യാലയങ്ങളുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സഹകരണ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങൾക്ക് പുറമെ, കള്ളവോട്ട് തടയാനും വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ വിരലിൽ പുരട്ടുന്ന വേഗത്തിൽ മായാത്ത പ്രത്യേക മഷിയും നിരവധി വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്.







