ടൊറന്റോ/ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കാനഡയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധനവും, യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ ഒഴിവാക്കി കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതും സർവീസുകൾ ലാഭകരമല്ലാതാക്കിയെന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചു.
ഇന്ധനവില വർധനയെത്തുടർന്ന് എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചത് ഇന്ത്യ-കാനഡ റൂട്ടിലെ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാവുകയാണ്. ഡൽഹിയിൽ നിന്നും ടൊറന്റോയിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ പത്തിൽ നിന്ന് ഏഴായും,വാൻകൂവറിലേക്കുള്ളവ ഏഴിൽ നിന്ന് അഞ്ചായും എയർ ഇന്ത്യ കുറച്ചു. ആവിയേഷൻ ഡാറ്റ ട്രാക്കറായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ചിൽ 48 സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് മെയ് മാസത്തിൽ അത് 31 ആയി ചുരുങ്ങി, അതായത് ഏകദേശം 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ടിക്കറ്റ് നിരക്കിൽ ഏകദേശം 24 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ശരാശരി ഇക്കോണമി ക്ലാസ് നിരക്ക് 1,963 ഡോളറായി ഉയർന്നു. ട്രാവൽ സൈറ്റായ ‘കയാക്’ നൽകുന്ന വിവരമനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. വിമാനങ്ങളുടെ കുറവും വർധിച്ച ആവശ്യകതയും വരും മാസങ്ങളിൽ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് സൂചന.
എയർ ഇന്ത്യയ്ക്ക് പുറമെ കാനഡയിലെ പ്രമുഖ കമ്പനികളായ എയർ കാനഡ, വെസ്റ്റ് ജെറ്റ് എന്നിവരും ഇന്ധന പ്രതിസന്ധിയെത്തുടർന്ന് പല ആഭ്യന്തര-അന്തർദേശീയ സർവീസുകളും റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
പ്രവാസികൾ ആശങ്കയിൽ:
കാനഡയിലെ 14 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരെയും പ്രവാസികളെയും ഈ തീരുമാനം കാര്യമായി ബാധിക്കും. വേനൽ അവധിക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിലും കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യ നൽകുന്ന സൂചന. ഇത് വരും മാസങ്ങളിൽ യാത്ര ദുഷ്കരമാക്കാനും നിരക്ക് ഇനിയും ഉയരാനും കാരണമാകും.






