ഇറാനെതിരെ ഇസ്രായേൽ-അമേരിക്ക സഖ്യകക്ഷികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാല് ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ തിരികെ അയക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കുള്ള ഡിപോർട്ടേഷൻ നടപടികളാണ് നിലവിലെ അനിശ്ചിതാവസ്ഥ മുൻനിർത്തി കാനഡ ഭരണകൂടം മരവിപ്പിച്ചത്.
മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ആക്രമണസാധ്യതകൾ ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. കാനഡയുടെ കുടിയേറ്റ നിയമപ്രകാരമുള്ള ‘അഡ്മിനിസ്‌ട്രേറ്റീവ് ഡിഫറൽ ഓഫ് റിമൂവൽസ്’ (ADR) എന്ന ചട്ടമനുസരിച്ചാണ് ഈ നടപടി.







