കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ മാനിറ്റോബയിലെ രണ്ടാമത്തെ വലിയ നഗരമായ ബ്രാൻഡനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 51,000 താമസക്കാരുള്ള ബ്രാൻഡൻ മാനിറ്റോബയിലെ രണ്ടാമത്തെ വലിയ നഗരമാണ്.
കനത്തമഴ അസിനിബോയിൻ, ഷെൽമൗത്ത് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായിട്ടുണ്ട്. വരുംദിവസങ്ങളിൽ വീണ്ടും മഴ കനക്കുമെന്നും അസിനിബോയിൻ നദിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വത്തും ജീവനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ബ്രാൻഡൻ മേയർ ജെഫ് ഫോസെറ്റ് അറിയിച്ചു. അതേസമയം നിലവിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ, നഗരത്തിലെ അടിയന്തര പ്രവർത്തന കേന്ദ്രം പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെ വാഹനമോടിക്കുകയോ നടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. കാലാവസ്ഥയോ വെള്ളപ്പൊക്കമോ കൂടുതൽ വഷളായാൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണം.







