ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം കള്ളനോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു. പതിനഞ്ച് വയസ്സുള്ള ആൺകുട്ടിയും പതിനേഴ് വയസ്സുള്ള പെൺകുട്ടിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2026 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നടന്ന ഈ തട്ടിപ്പു കേസിൽ ഇരുവർക്കുമെതിരെ ഇരുപതോളം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് , കിജിജി തുടങ്ങിയ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇവർ കുറഞ്ഞത് 15 ഓളം ആളുകളുമായി ബന്ധപ്പെടുകയും, തുടർന്ന് ഓഷവയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നേരിട്ട് കണ്ട് മൊബൈൽ ഫോണുകൾ വാങ്ങുകയുമായിരുന്നു. എന്നാൽ, ഫോൺ വാങ്ങിയ ശേഷം പ്രതികൾ നൽകിയ പണമെല്ലാം വ്യാജനോട്ടുകളായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ തട്ടിപ്പിലൂടെ ഏകദേശം 6,800 ഡോളറിലധികം തുകയാണ് ഇവർ തട്ടിയെടുത്തത്. പിടിയിലായ പെൺകുട്ടിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകളും വ്യാജ കറൻസി പ്രചരിപ്പിച്ചതിനുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതേസമയം, ആൺകുട്ടിക്കെതിരെ വ്യാജ കറൻസി കൈമാറിയതിനും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും ഉൾപ്പെടെ 14 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാനഡയിലെ ‘യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട്’ പ്രകാരം പ്രായപൂർത്തിയാകാത്ത പ്രതികളായതിനാൽ ഇവരുടെ പേരുകൾ പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല.







