കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് സ്വീഡൻ. രാജ്യത്ത് താമസിക്കുന്ന വിദേശികൾ മാന്യമായ ജീവിതശൈലി പിന്തുടരണമെന്നും അല്ലാത്തപക്ഷം അവരെ നാടുകടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കുടിയേറ്റ മന്ത്രി ജോഹാൻ ഫോഴ്സെൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തുക, സർക്കാർ ആനുകൂല്യങ്ങൾക്കായി വ്യാജരേഖകൾ ചമയ്ക്കുക, കടങ്ങൾ തിരിച്ചടയ്ക്കാതിരിക്കുക, ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുക തുടങ്ങിയവ ചെയ്യുന്നവർക്ക് രാജ്യത്ത് തുടരാൻ അവകാശമുണ്ടാകില്ല. കേവലം നിയമങ്ങൾ പാലിക്കുന്നത് മാത്രമല്ല, രാജ്യത്തിന് ദോഷകരമാകാത്ത രീതിയിൽ ഉത്തരവാദിത്തത്തോടെ ജീവിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകൽ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകൽ തുടങ്ങിയ സാഹചര്യങ്ങളിലും താമസാനുമതി റദ്ദാക്കാൻ പുതിയ നിയമം അധികാരം നൽകുന്നു. 2022-ൽ അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുടിയേറ്റ നിയമങ്ങളിൽ ഇത്തരം കർശനമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്.







