ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ സൈനിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ കാനഡയുടെ സൈനിക ഇടപെടൽ തള്ളിക്കളയാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഖ്യകക്ഷികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും, കാനഡയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉചിതമായ സമയത്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പ്രതിരോധവും സൈനിക നടപടികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യം സജ്ജമാണെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
ഇസ്രയേലിനും മറ്റ് യുഎസ് സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഇറാനിൽ മാത്രം മരണസംഖ്യ 1,045 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.







