newsroom@amcainnews.com

ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച് വിഡിയോ; വ്യാപക വിമര്‍ശനം, പിന്‍വലിച്ച് ട്രംപ്

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമയെയും അധിക്ഷേപിച്ച് പങ്കുവെച്ച് വിഡിയോ പിന്‍വലിച്ച് ട്രംപ്. ട്രംപിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പിന്‍വലിച്ചത്. ഓബാമയുടെയും, മിഷേലിന്റെയും മുഖങ്ങള്‍ കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ട്രംപ് പോസ്റ്റ് ചെയ്ത്.

ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന ദൃശ്യങ്ങളുള്ളത്. ‘ലയണ്‍ കിംഗ്’ സിനിമയിലെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ വീഡിയോയില്‍ ട്രംപിനെ കാട്ടിലെ രാജാവായ സിംഹമായും, പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളെ വിവിധ മൃഗങ്ങളായും ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ ഒബാമയെയും മിഷേലിനെയും കുരങ്ങുകളായി ചിത്രീകരിച്ചത് കടുത്ത വംശീയ അധിക്ഷേപമാണെന്ന് ഡെമോക്രാറ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. 2020-ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന വ്യാജാരോപണങ്ങളും വീഡിയോയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചെങ്കിലും, മാപ്പ് പറയാന്‍ ട്രംപ് തയ്യാറായില്ല. വീഡിയോയുടെ തുടക്കം മാത്രമാണ് താന്‍ കണ്ടതെന്നും വോട്ടെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഭാഗം ശരിയായതുകൊണ്ടാണ് അത് പങ്കുവെക്കാന്‍ സ്റ്റാഫിന് നല്‍കിയതെന്നും ട്രംപ് പറഞ്ഞു. ‘അതൊരു വലിയ തെറ്റായി ഞാന്‍ കാണുന്നില്ല. വീഡിയോയുടെ തുടക്കം ഞാന്‍ കണ്ടിരുന്നു, അത് കുഴപ്പമില്ലായിരുന്നു. എന്നാല്‍ അവസാന ഭാഗത്തെ ചിത്രങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.’ – എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി ഇതായിരുന്നു.

ട്രംപിന്റെ നടപടി ‘അങ്ങേയറ്റം അറപ്പുളവാക്കുന്നത്’ എന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വിശേഷിപ്പിച്ചത്. എല്ലാ റിപ്പബ്ലിക്കന്‍ നേതാക്കളും ഈ നടപടിയെ തള്ളിപ്പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒബാമയുടെ മുന്‍ ഉപദേഷ്ടാവ് ബെന്‍ റോഡ്സും ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഭാവി തലമുറ ഒബാമയെ സ്‌നേഹത്തോടെ സ്മരിക്കുമ്പോള്‍ ട്രംപ് ചരിത്രത്തിലെ ഒരു കറയായി അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ ടിം സ്‌കോട്ട് ഉള്‍പ്പെടെയുള്ളവരും ഈ വംശീയ ചിത്രീകരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനുമുന്‍പ് ഒബാമ ജയിലില്‍ കിടക്കുന്ന ചിത്രവും, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിനെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് ആദ്യം ഈ വീഡിയോയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സ്റ്റാഫിന് പറ്റിയ പിഴവാണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You