ചിലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ജനുവരി മുതൽ ആരംഭിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 ജീവനക്കാരെ ഒഴിവാക്കാനാണ് ഫെഡറൽ സർക്കാർ തീരുമാനം. ഇതിലൂടെ 6,000 കോടി ഡോളർ ലാഭമാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. പിരിച്ചുവിടലിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ജനുവരിയിൽ അറിയിപ്പ് നൽകും.
നവംബർ 5-ന് അവതരിപ്പിച്ച 2025-ലെ ഫെഡറൽ ബജറ്റിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2024 മാർച്ചിൽ 3,67,772 ആയിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 2029-ഓടെ 3,30,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യം. ആകെ 40,000 തസ്തികകളാണ് ഇല്ലാതാകുന്നത്. ഇതിൽ നേരിട്ടുള്ള പിരിച്ചുവിടലുകൾക്ക് പുറമെ, ജീവനക്കാർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്താതെയും നടപടികൾ തുടരും.
നാച്ചുറൽ റിസോഴ്‌സസ് കാനഡയിലെ 700 ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ലെറ്റർ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൽ 400 തസ്തികകൾ സ്ഥിരമായി നിർത്തലാക്കും. ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, പ്രിവി കൗൺസിൽ ഓഫീസ് തുടങ്ങി വിവിധ വകുപ്പുകളിലെ നൂറുകണക്കിന് ജീവനക്കാർക്കും ഇതിനോടകം യൂണിയനുകൾ വഴി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ, ഷെയർഡ് സർവീസസ് കാനഡ, ഗ്ലോബൽ അഫയേഴ്‌സ് കാനഡ ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിലെ ജീവനക്കാർക്ക് ജനുവരി പകുതിയോടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും. ഇതിൽ 16,000 ഫുൾടൈം തസ്തികകളും 650 എക്സിക്യൂട്ടീവ് തസ്തികകളും നേരിട്ടുള്ള പിരിച്ചുവിടലിലൂടെയും, ബാക്കിയുള്ളവ സ്വയം വിരമിക്കൽ പദ്ധതിയലൂടെയും കുറയ്ക്കാനാണ് നീക്കം.
ഏകദേശം 68,000 സർക്കാർ ജീവനക്കാർക്ക് ഈ മാസം ഡിസംബർ ആദ്യവാരം തന്നെ നേരത്തെയുള്ള വിരമിക്കൽ സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ജീവനക്കാരെ നിർബന്ധിച്ച് പിരിച്ചുവിടുന്നതിന് പകരം, അവർ സ്വയം വിരമിക്കാനോ ജോലി രാജിവെക്കാനോ തയ്യാറാകുന്ന രീതിയിലുള്ള പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇത്തരത്തിൽ ജോലിയിൽ നിന്ന് ഒഴിയുന്നവരുടെ തസ്തികകൾ പിന്നീട് നികത്താതെ ഒഴിവാക്കാനാണ് ട്രഷറി ബോർഡ് ലക്ഷ്യമിടുന്നത്.







