ഇന്തൊനീഷ്യയിൽ ഇരുനൂറ്റമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിയിൽ തീപിടിത്തമുണ്ടായി അഞ്ചുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. സുലവേസി ദ്വീപിലെ മകാസറിലേക്ക് യാത്ര തിരിച്ച ബോട്ടിലാണ് ദുരന്തമുണ്ടായത്. യാത്ര തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫെറിയിൽ നിന്ന് കട്ടിയിൽ പുക ഉയരുകയായിരുന്നു. അപകടവിവരം അറിയിച്ചുകൊണ്ട് ക്യാപ്റ്റൻ സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ ബോട്ടുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.
ജാവയിലെ സപുഡി ദ്വീപിന് വടക്കൻ കടൽഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. തീപ്പിടിത്തത്തെ തുടർന്ന് ഫെറി ഭാഗികമായി മുങ്ങി. ദുരന്തസമയത്ത് സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകളും ചെറു ബോട്ടുകളും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടുവന്നു. നിലവിൽ നാല് വലിയ കപ്പലുകൾ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അപകടത്തിൽപെട്ട യാത്രക്കാർ ജീവൻ രക്ഷിക്കാനായി ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ തിങ്ങിപ്പാർക്കുന്നതിന്റെയും ചിലർ കടലിലേക്ക് എടുത്തുചാടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.







