യുസിപി സർക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെ ആൽബർട്ടയിൽ 19 എംഎൽഎമാർക്കെതിരെ ‘റീകോൾ’ ഹർജി. ഇവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റീകോൾ പെറ്റിഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗോർഡൻ മക്ലൂർ അനുമതി നൽകി. ഏറ്റവും പുതുതായി നാല് എംഎൽഎമാർക്കെതിരായി സമർപ്പിക്കപ്പെട്ട ഹർജികൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ മൂന്ന് പേർ ഭരണകക്ഷിയായ യുസിപി അംഗങ്ങളും ഒരാൾ പ്രതിപക്ഷമായ എൻഡിപിയിലെ അംഗവുമാണ്. ഇതോടെ, ഭരണകക്ഷിയായ യുസിപിയുടെ 47 എംഎൽഎമാരിൽ പകുതിയോളം പേരെ പുറത്താക്കാനുള്ള നീക്കങ്ങൾ സജീവമായി. ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച്, എൻഡിപിയിലെ അമാൻഡ ചാപ്മാൻ എന്നിവരാണ് പുതുതായി ഉൾപ്പെട്ട പ്രമുഖർ.
ഈ നീക്കം ഫലവത്താകണമെങ്കിൽ, ഹർജിക്കാർക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ അതത് റൈഡിങ്ങുകളിലെ അവസാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കണം. ഒപ്പുകൾ ശേഖരിച്ച് കഴിഞ്ഞാൽ, എംഎൽഎയെ സ്ഥാനത്ത് നിലനിർത്തണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പിൽ എംഎൽഎ തോറ്റാൽ ഉപതിരഞ്ഞെടുപ്പ് നടക്കും. പ്രീമിയർ ഡാനിയേൽ സ്മിത്ത്, വിദ്യാഭ്യാസ മന്ത്രി എന്നിവർ ഉൾപ്പെടെ 15 എംഎൽഎമാർ നേരത്തെ തന്നെ ഇത്തരം ഹർജികൾ നേരിടുന്നുണ്ട്.







