വാഷിങ്ടൻ: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള വിദേശികളുടെ വീസ അപേക്ഷകൾ നിരസിക്കാൻ യുഎസ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇത്തരം ആരോഗ്യ പ്രശ്നമുള്ളവർക്ക് വീസ അനുവദിച്ചാൽ, ഈ വ്യക്തികൾക്ക് പൊതു ആരോഗ്യ ആനുകൂല്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വാദം. ഇത് ഒഴിവാക്കാനാണ് പുതിയ വീസ മാർഗനിർദേശമെന്നാണ് റിപ്പോർട്ട്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എംബസി, കോൺസുലാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് ഇതു സംബന്ധിച്ച മാർഗനിർദ്ദേശം ട്രംപ് ഭരണകൂടം നൽകിയിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം, പ്രമേഹം, നാഡീ രോഗങ്ങൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ അവസ്ഥകൾ കൃത്യമായി പരിശോധിക്കണമെന്നാണ് നിർദേശം. ആസ്ത്മ, സ്ലീപ് അപ്നിയ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്ന പൊണ്ണത്തടി പോലുള്ള മറ്റ് അവസ്ഥകളും വീസ അപേക്ഷയ്ക്കൊപ്പം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
യുഎസ് സർക്കാരിനെ ആശ്രയിക്കാതെ, അപേക്ഷകർക്ക് സ്വതന്ത്രമായി വൈദ്യചികിത്സ നടത്താൻ കഴിയുമോ എന്ന് വിലയിരുത്താനും വീസ ഓഫീസർമാർക്ക് നിർദേശമുണ്ട്. അപേക്ഷകർക്ക് പുറമെ അപേക്ഷിക്കുന്ന വ്യക്തിയുടെ കുട്ടികളോ പ്രായമായ മാതാപിതാക്കളോ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യവും ഉദ്യോഗസ്ഥർ പരിഗണിക്കേണ്ടതാണെന്നും മാർഗനിർദേശത്തിൽ പറയുന്നു. ആശ്രിതരിൽ ആർക്കെങ്കിലും വൈകല്യങ്ങളോ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാക്കണം. നേരത്തെ ക്ഷയം പോലുള്ള സാംക്രമിക രോഗങ്ങൾ വീസ അപേക്ഷയ്ക്കൊപ്പം പരിശോധിച്ചിരുന്നു. ഇതിനുപുറമെയാണ് രോഗങ്ങളുടെ പട്ടിക വിപുലീകരിച്ചത്. പുതിയ മാർഗനിർദേശം യുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവർക്ക് മാത്രമേ ബാധകമാകുയുള്ളൂ എന്നാണ് റിപ്പോർട്ട്.







