ന്യൂയോർക്ക്: ഇസ്രയേലിൽ 2023ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം.
ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പലസ്തീൻ ജനതയുടെ ദയനീയസ്ഥിതി വിശദീകരിച്ച അദ്ദേഹം, ഗാസ നേരിടുന്നതു വംശഹത്യയും പട്ടിണിയും പലായനവുമാണെന്നു പറഞ്ഞു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവകാശപ്പെട്ടു. ഗാസയുടെ ഭരണം കൂടി പലസ്തീൻ അതോറിറ്റി ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന സൂചനയാണു അബ്ബാസ് നൽകിയത്. നിലവിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം എന്നിവയാണു പരിമിത അധികാരങ്ങളോടെ പലസ്തീൻ അതോറിറ്റി ഭരിക്കുന്നത്. ബ്രിട്ടനടക്കം പാശ്ചാത്യശക്തികൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചതിനെ അബ്ബാസ് സ്വാഗതം ചെയ്തു.







