ഓട്ടവ: വിമാന യാത്രകളുമായി ബന്ധപ്പെട്ട് തീർപ്പാക്കേണ്ട പരാതികളുടെ എണ്ണം 2028 ആകുമ്പോഴേക്കും 126,000 ആയി വർധിക്കുമെന്ന് റിപ്പോർട്ട്. ആക്‌സസ് ടു ഇൻഫർമേഷൻ പ്രകാരം ഗോ പബ്ലിക്കിന് ലഭിച്ച പുതിയ ഡാറ്റയിൽ എയർ ട്രാവൽ കംപ്ലയ്ന്റ് ബ്ലാക്ക്‌ലോഗ് കുത്തനെ വർധിക്കുമെന്ന് പറയുന്നു. 2028 ആകുമ്പോഴേക്കും 45 ശതമാനം വരെ പരാതികളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോർട്ട്. പരാതികൾ തീർപ്പാക്കുന്നതിനുള്ള സിടിഎയുടെ രീതിയിലാണ് നീണ്ട കാലതാമസമെന്ന് ചില അഡ്വക്കേറ്റുകളും കുറ്റപ്പെടുത്തുന്നു.
പരാതികൾ തീർപ്പാക്കുന്നതിനുള്ള സംവിധാനം വളരെ സങ്കീർണമാണെന്ന് എയർ പാസഞ്ചർ റൈറ്റ്‌സ് സ്ഥാപകനായ ഗാബോർ ലുകാക്‌സ് പറയുന്നു. ഗതാഗത മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് വഴി പാർലമെന്റിൽ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര, അർധ ജുഡീഷ്യൽ ഏജൻസിയാണ് സിടിഎ.
വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കേണ്ടതുണ്ട് എന്നും വിമാന യാത്രക്കാരുടെ സംരക്ഷണം മെച്ചപ്പെടുത്താൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഫ്രീലാൻഡിന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.







