ഏകദേശം ഒരു മിനിറ്റിന്‍റെ വ്യത്യാസത്തിലുണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങളിൽ കുലുങ്ങി വെനസ്വേല. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പെടായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയാസ്ദാഡോ കാബെല്ലോ പറഞ്ഞു. കാരക്കാസിലെ അൾട്ടമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴി നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






