സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 1.4 മില്യൺ ഉപഭോക്താക്കൾ തിരിച്ചടവ് മുടക്കിയതായി ഇക്വിഫാക്‌സ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 118,000 കൂടുതലാണെങ്കിലും, ആദ്യ പാദത്തേക്കാൾ നേരിയ കുറവാണ്. തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം മുമ്പത്തെപ്പോലെ വേഗത്തിൽ ഉയരുന്നില്ല എന്നത് ഒരു പരിധി വരെ പോസിറ്റീവ് മാറ്റമാണെന്നും ഇക്വിഫാക്സ് കാനഡയുടെ അഡ്വാൻസ്ഡ് അനലറ്റിക്സ് വൈസ് പ്രസിഡൻ്റ് റെബേക്ക ഓക്സ് പറഞ്ഞു.
മോർട്ട്ഗേജ് ഇല്ലാത്ത 19 കാനഡക്കാരിൽ ഒരാൾ കുറഞ്ഞത് ഒരു ക്രെഡിറ്റ് പേയ്‌മെൻ്റെങ്കിലും മുടക്കിയിട്ടുണ്ട്. എന്നാൽ വീടുകൾ ഉള്ളവരുടെ വിഭാഗത്തിൽ ഇത് 37ൽ ഒരാളെന്ന നിലയിലാണ്. മൊത്തം ഉപഭോക്തൃ കടം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം ഉയർന്ന് 2.58 ട്രില്യൺ ഡോളറിലെത്തിയതായി ഇക്വിഫാക്സ് വ്യക്തമാക്കി. അതേസമയം ഓരോ ഉപഭോക്താവിൻ്റെയും ശരാശരി മോർട്ട്ഗേജ് ഇതര കടം 22,147 ഡോളറായി വർദ്ധിച്ചു. വ്യാപാര തടസ്സങ്ങൾ മൂലം തൊഴിലില്ലായ്മയും സാമ്പത്തിക അനിശ്ചിതത്വവും വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പല കനേഡിയൻമാർക്കും ദൈനംദിന ചെലവുകൾ പോലും ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ഇക്വിഫാക്സ് കാനഡയിലെ അഡ്വാൻസ്ഡ് അനലിറ്റിക്സ് വൈസ് പ്രസിഡൻ്റ് റെബേക്ക ഓക്സ് പറഞ്ഞു. 36 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ടാം പാദത്തിലും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാര്യത്തിൽ ഒൻ്റാരിയോ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. താരിഫുകൾ ഏറെ ബാധിച്ച ഓട്ടോ, സ്റ്റീൽ വ്യവസായ മേഖലയുടെ കേന്ദ്രമായ ടൊറൻ്റോ നഗരത്തിലും പരിസര പ്രദേശങ്ങളിലും തിരിച്ചടവ് മുടങ്ങിയതിൻ്റെ നിരക്ക് കൂടുതലാണ്.







