ഖരഗ്പൂർ: ഇന്നത്തെ യുദ്ധങ്ങൾ പലപ്പോഴും അദൃശ്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാണെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്നും ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള നമ്മുടെ കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതെന്നും അദാനി പറഞ്ഞു. എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഗൗതം അദാനി ചൂണ്ടിക്കാട്ടി. ഐഐടി ഖരഗ്പുരിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പരമ്പരാഗത യുദ്ധങ്ങൾ മുതൽ സാങ്കേതികവിദ്യാധിഷ്ഠിത യുദ്ധങ്ങൾ വരെ. എല്ലാത്തിലും നമ്മുടെ ഭാവി തീരുമാനിക്കുന്നത് തയാറെടുപ്പിനുള്ള കഴിവാണ്. കാരണം ഇന്ന് നമ്മൾ പോരാടുന്ന യുദ്ധങ്ങൾ പലപ്പോഴും അദൃശ്യമാണ്. യുദ്ധം നടക്കുന്നത് സെർവർ ഫാമുകളിലും ട്രഞ്ചുകളിലുമാണ്. ആയുധങ്ങൾ അൽഗോരിതങ്ങളാണ്, അല്ലാതെ തോക്കുകളല്ല. സാമ്രാജ്യങ്ങൾ കരയിലല്ല, ഡേറ്റാ സെന്ററുകളിലാണ് നിർമിക്കപ്പെടുന്നത്. സൈന്യങ്ങൾ ബറ്റാലിയനുകളല്ല, മറിച്ച് ബോട്ട്‌നെറ്റുകളാണ്.’’ – ഗൗതം അദാനി പറഞ്ഞു.
‘‘ഇന്ത്യ സെമികണ്ടക്ടറുകളുടെ 90% ഇറക്കുമതി ചെയ്യുന്നുണ്ട്. അതിൽ ഏതെങ്കിലും തടസ്സം നേരിട്ടാൽ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. ഊർജ്ജ മേഖലയിലും സമാനമായ സാഹചര്യമുണ്ട്. നമ്മുടെ ഡേറ്റ ഇന്ത്യയുടെ അതിർത്തികൾ കടക്കുമ്പോൾ, ഈ ഡേറ്റയുടെ ഓരോ ഭാഗവും വിദേശ അൽഗോരിതങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളായി മാറുകയാണ്. ഇത് വിദേശ സമ്പത്തിനെ സൃഷ്ടിക്കുകയും വിദേശ ആധിപത്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.’’ – അദ്ദേഹം പറഞ്ഞു.
‘‘സൈനിക ആശ്രിതത്വത്തിന്റെ കാര്യത്തിൽ, നമ്മുടെ നിർണായക സംവിധാനങ്ങളിൽ പലതും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇത് നമ്മുടെ ദേശീയ സുരക്ഷയെ മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയ്ക്ക് വിധേയപ്പെടുത്തും.’’ – ഗൗതം അദാനി പറഞ്ഞു.







