ഓട്ടവ: ഓട്ടവയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ മുൻവശത്തെ കവാടത്തിൽ നിന്ന് കനേഡിയൻ പതാക നീക്കം ചെയ്ത് പകരം ഇൻ്റർസെക്സ്-ഇൻക്ലൂസീവ് പ്രൈഡ് പതാക ഉയർത്തിയത് പലരിലും അതൃപ്തി ഉണ്ടാക്കിയതായി റിപ്പോർട്ട്. ഒരു ട്രക്കിൻ്റെ പിന്നിലുള്ള ലിഫ്റ്റിന് മുകളിൽ കയറി, കൊടിമരത്തിലെ മേപ്പിൾ ലീഫ് പതാക താഴെയിറക്കി, പകരം ബഹുവർണ്ണ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങൾ പുറത്തു അടുത്തിടെ വന്നിരുന്നു. പലരും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്നതു ദൃശ്യങ്ങളിൽ ഉണ്ട്.
വെല്ലിംഗ്ടൺ സ്ട്രീറ്റിലെ, രാജ്യത്തെ ഏറ്റവും ശക്തമായ ഓഫീസിൻ്റെ മുൻവാതിലിന് ഇരുവശത്തും കനേഡിയൻ പതാകകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇടതുവശത്ത് ഒരു കനേഡിയൻ പതാകയും വലതുവശത്ത് പ്രൈഡ് പതാകയുമാണ്. എന്താണ് ഇതിന് കാരണമെന്നും ആരാണ് ഇതിന് അനുവാദം നല്കിയെന്നതും അടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് വരെ ഇക്കാര്യത്തിൽ പ്രതfകരിച്ചിട്ടില്ല. ക്യാപിറ്റൽ പ്രൈഡ് സംഘടനയും ഇതേക്കുറിച്ച് വിശദീകരണം നല്കാൻ തയ്യാറായിട്ടില്ല. സർക്കാരിൻ്റെയും പ്രൈഡിൻ്റെയോ വെബ് സൈറ്റുകളിലും ഇത് സംബന്ധിച്ച വിവരങ്ങളില്ല. ജൂൺ പത്താം തീയതി, പാർലമെൻ്റ് ഹില്ലിൽ പ്രധാനമന്ത്രി മാർക്ക് കാർണി പ്രൈഡ് പതാകകൾ ഉയർത്തുന്ന ഫോട്ടോ തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കിട്ടിരുന്നു. എന്തായാലും സംഭവം വലിയ ചർച്ചകൾക്ക് വഴിയിട്ടിട്ടുണ്ട്.
ദേശീയ പതാക മാറ്റി കാനഡയുടേതല്ലാത്ത ഒരു പതാക സ്ഥാപിക്കുകയാണെങ്കിൽ, പാർലമെൻ്റിൽ അതിനെക്കുറിച്ച് ഒരു ചർച്ച നടത്തുകയും അതിനെക്കുറിച്ച് വോട്ടെടുപ്പ് നടത്തുകയും വേണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പിഎംഒ ഒരു സ്വകാര്യ ഓഫീസല്ലെന്നും, മറിച്ച് എല്ലാ കനേഡിയൻമാർക്കും അവകാശപ്പെട്ട ഒരു കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇവർ പറയുന്നു. പ്രൈഡുമായോ മറ്റേതെങ്കിലും ആക്ടിവിസ്റ്റുമായോ ചാരിറ്റി സംഘടനയുമായോ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം പങ്കിടാൻ കനേഡിയൻമാർ വോട്ട് ചെയ്തതായി റിപ്പോർട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് കാനഡയുടേതിന് തുല്യമായ മറ്റൊരു പതാക നിർമ്മിക്കാൻ ഹൗസ് ഓഫ് കോമൺസിൽ എംപിമാർ വോട്ട് ചെയ്തിട്ടില്ല.







