ഓട്ടവ: ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ചേർക്കണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന് ഫെഡറൽ കൺസർവേറ്റീവ് പാർട്ടിയും രംഗത്ത്. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ ദക്ഷിണേഷ്യൻ സമൂഹത്തിന് ഭീഷണിയായിരിക്കുന്ന അക്രമങ്ങൾ വർദ്ധിച്ചതിന് പിന്നിൽ ഈ സംഘമാണെന്നാണ് സംശയിക്കുന്നത്. ബിസിയിലെ സറേയിൽ ബോളിവുഡ് താരം കപിൽ ശർമ്മയുടെ കഫേയിൽ അടുത്തിടെയുണ്ടായ ആക്രമണം ഉൾപ്പെടെ, കെട്ടിടങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ ഇവർ ഏറ്റെടുത്തിരുന്നു.
കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തിൽ അവർ അടിച്ചേൽപ്പിക്കുന്ന ഭീകരത കണക്കിലെടുക്കുമ്പോൾ, അവർ ഒരു തീവ്രവാദ സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ പറഞ്ഞു. ബി.സി. പ്രീമിയർ ഡേവിഡ് എബി, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് എന്നിവർ സറേ, ബ്രാംപ്ടൺ മേയർമാർക്കൊപ്പം ചേർന്ന് ലോറൻസ് ബിഷ്ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോറൻസ് ബിഷ്‌ണോയി നയിക്കുന്ന ക്രിമിനൽ സംഘമെന്നാണ് ഈ സംഘത്തെ ഇന്ത്യയിലെ ഭീകരവിരുദ്ധ ഏജൻസിയായ NIA വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ജയിലുകളിൽ നിന്നും കാനഡയിലെ ഒരു കൂട്ടാളി വഴിയാണ് ലോറൻസ് ബിഷ്ണോയ് തൻ്റെ “തീവ്രവാദ സിൻഡിക്കേറ്റ്” നടത്തുന്നതെന്നാണ് NIA ആരോപിക്കുന്നത്.







