ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറയിലെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവർത്തകരുടെ ടെന്റിലാണ് ആക്രമണം ഉണ്ടായത്. അനസ് അൽ ഷരീഫ് ഹമാസ് പ്രവർത്തകനാണെന്നും മാധ്യമപ്രവർത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്ന സംഘത്തിന്റെ തലവനാണ് ഷരീഫ് എന്നും ഇസ്രയേൽ ആരോപിച്ചു.
ആക്രമണത്തിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് അൽ ജസീറ സ്ഥിരീകരിച്ചു. അനസ് അൽ ഷരീഫിനെ കൂടാതെ റിപ്പോർട്ടർ മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മൊഅമെൻ അലീവ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര മാധ്യമങ്ങളുടെ പ്രവേശനം കർശനമായി പരിമിതപ്പെടുത്തിയിരുന്ന ഗാസയിൽ നിന്ന് യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിനാണ് മാധ്യമപ്രവർത്തകരെ കൊന്നതെന്ന് അൽ ജസീറ ആരോപിച്ചു.
‘‘പ്രസ് ബാഡ്ജ് ഭീകരതയ്ക്കുള്ള കവചമല്ല’ എന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ഹമാസ പ്രവർത്തകരെ മാധ്യമപ്രവർത്തകരാക്കിയതിൽ അൽ ജസീറയെ സേന കുറ്റപ്പെടുത്തിയും ഐഡിഎഫ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.







