ടൊറന്റോ: പ്രവിശ്യയിൽ കൂടുതൽ വാക്സിനുകൾ സൗജന്യമാക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ട് ഒന്റാരിയോ ഫാർമസിസ്റ്റുകൾ. പതിവ് വാക്സിനുകൾ ഇപ്പോൾ മരുന്ന് കടകളിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും, പുതിയ നടപടി ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഫാർമസിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
ഫാർമസിസ്റ്റുകളുടെ അധികാരങ്ങൾ വർധിപ്പിക്കുമെന്ന് കഴിഞ്ഞ വേനൽക്കാലത്ത് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് വാഗ്‌ധാനം ചെയ്തിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇത് നടപ്പിലായിട്ടില്ല. ചില വാക്സിനുകൾക്കായി ഡോക്ടറെ കണ്ട് അപ്പോയിന്റ്മെന്റ് എടുത്ത് കാത്തിരിക്കണം. എന്നാൽ, വാക്സിൻ ഫാർമസിയിൽ ലഭ്യമാണെങ്കിൽ നേരിട്ട് നൽകാനാകുമെന്ന് ലോലാർ ഫാർമസിയിലെ ഫാർമസിസ്റ്റ് കൈറോ മാസെഹ് ചൂണ്ടിക്കാട്ടി. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ പോലുള്ള പല പ്രവിശ്യകളും സമാനമായ രീതികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും മാസെഹ് പറയുന്നു.
അതേസമയം, ഫാർമസികളെ ഒറ്റത്തവണ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും, ഫാർമസിസ്റ്റുകൾക്ക് പൊതുഫണ്ടുള്ള കൂടുതൽ വാക്സിനുകൾ നൽകാനുള്ള അധികാരം നൽകുന്നത് ഇതിൽ ഉൾപ്പെടുമെന്നും സിൽവിയ ജോൺസിന്റെ വക്താവ് അറിയിച്ചു. ഷിംഗിൾസ് വാക്സിനും ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങിയ വാക്സിനുകളും കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്ന് നൽകി വരുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. എന്നാൽ, പുതിയ നടപടി എപ്പോൾ നടപ്പിലാക്കുമെന്ന് പ്രവിശ്യ വ്യക്തമാക്കിയിട്ടില്ല.