എഡ്മിന്റൻ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. താരിഫുകളോട് പ്രതികരിക്കാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. യു എസ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ തന്നാലാവുന്നത് ചെയ്യുമെന്നും ഊർജത്തിനുള്ള താരിഫ് കുറച്ചത് തൻ്റെ സർക്കാരിന്റെ ശ്രമങ്ങൾ കൊണ്ടാണെന്നും ഡാനിയേൽ സ്മിത്ത് ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രീമിയറിന്റെ പ്രസ്താവനയെ ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി വിമർശിച്ചു. ആൽബർട്ടയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും എണ്ണയ്ക്കും വാതകത്തിനും ഇളവുകൾ ഉറപ്പാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ ഡാനിയേൽ സ്മിത്ത്, കൃഷി പോലെയുള്ള മറ്റ് ബാധിത മേഖലകളുടെ ആവശ്യങ്ങൾ അവഗണിച്ചുവെന്നും നെൻഷി വാദിച്ചു.
അതേസമയം, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ യു എസ് ചുമത്തിയ താരിഫുകൾക്ക് മറുപടിയായി യു എസ് ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. 3000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് കാനഡ 25% പ്രതികാര താരിഫ് ചുമത്താൻ തീരുമാനിച്ചത്. ഇതോടെ അമേരിക്ക 12500 കോടി ഡോളർ അധിക നികുതി നൽകേണ്ടി വരും.