newsroom@amcainnews.com

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

ടൊറന്റോ: കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രസർക്കാർ ബില്ലി ബിഷപ്പ് വിമാനത്താവള വികസന പദ്ധതി റദ്ദാക്കിയിട്ടും, പ്രവിശ്യാ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെ ടൊറന്റോ മേയർ ഒലിവിയ ചൗ പോർട്ട് അതോറിറ്റിക്കെതിരെ നീക്കം ശക്തമാക്കി.

കഴിഞ്ഞ ജൂണിൽ നടന്ന ടൊറന്റോ പോർട്ട് അതോറിറ്റി വാർഷിക പൊതുയോഗത്തിൽ വിമാനത്താവളം വികസിപ്പിക്കുന്നതിനെ പിന്തുണച്ചതിനെ തുടർന്ന്, ബോർഡിലെ നഗരസഭാ പ്രതിനിധിയായ റോബിൻ പിൽക്കിയിൽ തനിക്ക് “വിശ്വാസമില്ല” എന്ന് മേയർ വ്യക്തനാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം നടത്തുന്നതും വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്നതും പോർട്ട് അതോറിറ്റിയാണ്. ഒൻപതംഗ ബോർഡിൽ കേന്ദ്ര സർക്കാരിന് ഏഴും പ്രവിശ്യയ്ക്കും നഗരസഭയ്ക്കും ഓരോ പ്രതിനിധികൾ വീതവുമാണുള്ളത്. പിൽക്കിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുമോ എന്ന കാര്യത്തിൽ മേയർ വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും, മറ്റ് കൗൺസിലർമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

അതേസമയം പിൽക്കിയെ പിന്തുണച്ച് പോർട്ട് അതോറിറ്റി രംഗത്തെത്തി. കൗൺസിൽ നാമനിർദ്ദേശം ചെയ്തതുമുതൽ രണ്ട് വർഷത്തിലധികമായി അവർ മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും ടൊറന്റോ നഗരത്തിന്റെ താല്പര്യങ്ങൾ അവർ എപ്പോഴും പരിഗണിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി. മുൻപ് സ്കൂൾ ബോർഡ് അധ്യക്ഷയായിരുന്ന പിൽക്കി 2024 ഏപ്രിലിലാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് നിയമിക്കപ്പെട്ടത്. ഇവരുടെ കാലാവധി വരും വർഷങ്ങളിൽ പൂർത്തിയാകും വരെ നീളും. എന്നാൽ ബോർഡിലെ പ്രതിനിധികൾക്ക് നഗരസഭയുടെ താല്പര്യങ്ങൾക്ക് അതീതമായി ബോർഡിനോടാണ് ബാധ്യതയെന്നും, കാലാവധി തികയുന്നതിന് മുൻപ് പ്രതിനിധിയെ മാറ്റാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്നും നഗരസഭയുടെ ലീഗൽ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

വിമാനത്താവള വികസനത്തിനായി പ്രവിശ്യാ സർക്കാർ ഏറ്റെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നഗരസഭാ കൗൺസിൽ ചർച്ചയ്ക്ക് മുന്നോടിയായാണ് മേയറുടെ പരാമർശങ്ങൾ വന്നത്. എന്നാൽ പ്രവിശ്യാ ഗതാഗത മന്ത്രി ഈ ആവശ്യം തള്ളി. വിമാനത്താവള നവീകരണ പദ്ധതിയെ പൂർണ്ണമായും പിന്തുണയ്ക്കുമെന്നും ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഔദ്യോഗികമായി കൈമാറിയിട്ടില്ലെങ്കിലും, പ്രവിശ്യാ സർക്കാരിന്റെ അവകാശവാദം കാരണം ഈ ഭൂമിയിൽ മറ്റ് വികസനങ്ങളോ ലേലങ്ങളോ നടത്താൻ നഗരസഭയ്ക്ക് സാധിക്കില്ല. വിമാനത്താവളത്തിന് സമീപമുള്ള ബീച്ചിലെ മണ്ണൊലിപ്പ് തടയാനായി നഗരസഭ മാറ്റിവെച്ച പദ്ധതികളെയും വലിയ തുകയുടെ വിഹിതത്തെയും ഇത് ബാധിക്കുമെന്ന് മേയർ ഒലിവിയ ചൗ ആശങ്ക പ്രകടിപ്പിച്ചു.

You might also like

സിറോ-മലങ്കര കത്തോലിക്ക ഫാമിലി കണ്‍വെന്‍ഷന് തുടക്കമായി

ചൈനീസ് വാദങ്ങൾ തള്ളി ഇന്ത്യ; ‘പരമാധികാര ചോദ്യങ്ങൾ ഉയർത്തേണ്ടത് ഇന്ത്യയെന്ന്’ മറുപടി

വടകര ലഹരിക്കേസ്: അധ്യാപിക കാവ്യയെയും പിരിച്ചുവിട്ടു; കൂടുതൽ അധ്യാപകരിലേക്ക് അന്വേഷണം

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് കാൽഗറി പോലീസ്; അന്വേഷണം തുടരും

ഒറിജിനലിനെ വെല്ലുന്ന വ്യാജ പാസ്‌പോർട്ട് കേന്ദ്രങ്ങൾ; ടൊറൻ്റോയിൽ രണ്ടുപേർ പിടിയിൽ

Top Picks for You
Top Picks for You