അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടിയെത്തുന്ന കോളുകളിലെ രഹസ്യസൂചനകൾ തിരിച്ചറിയാനുള്ള ഷാർജ പോലീസിന്റെ പ്രത്യേക പരിശീലന മികവ് യുഎഇയിൽ ഒരു വിദേശവനിതയുടെ ജീവൻ രക്ഷിച്ചു. വീട്ടിൽ വച്ച് മാനസികനില തെറ്റിയ ഭർത്താവിന്റെ ക്രൂരമായ ഭീഷണിക്ക് ഇരയായ യുവതി, അക്രമി അറിയാതെ രക്ഷപ്പെടാൻ കണ്ടെത്തിയ വേറിട്ട തന്ത്രമാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ലക്ഷ്യം കണ്ടത്. ഷാർജ റേഡിയോയിലെ ഒരു പരിപാടിക്കിടെ കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് തലവൻ ക്യാപ്റ്റൻ മജീദ് അൽ ബാസ് ആണ് നാടകീയമായ ഈ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.
പോലീസ് കൺട്രോൾ റൂമിലെ ഡ്യൂട്ടി ഓഫീസറായ ഖമീസിനാണ് യുവതിയുടെ ഫോൺ കോൾ ലഭിക്കുന്നത്. താൻ വിളിച്ചിരിക്കുന്നത് പോലീസ് കൺട്രോൾ റൂമിലേക്കാണെന്ന് ഉദ്യോഗസ്ഥൻ ഓർമ്മിപ്പിച്ചെങ്കിലും, തനിക്ക് അടിയന്തിരമായി പീത്‌സ ഓർഡർ ചെയ്യണം എന്ന ആവശ്യം മാത്രമാണ് അവർ ഭയത്തോടെ ആവർത്തിച്ചത്. റെസ്റ്റോറന്റിലേക്ക് വിളിക്കുന്ന മട്ടിലുള്ള യുവതിയുടെ സംഭാഷണ ശൈലിയിലെ അസ്വാഭാവികതയും ശബ്ദത്തിലെ കടുത്ത പരിഭ്രാന്തിയും ശ്രദ്ധിച്ച ഉദ്യോഗസ്ഥൻ, അവർ നേരിട്ട് സഹായം ചോദിക്കാൻ കഴിയാത്തവിധം വലിയ ഏതോ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
തുടർന്ന് ഒട്ടും പതറാതെ ഫോൺ കോൾ ലൈനിൽ നിലനിർത്തിക്കൊണ്ട്, വീട്ടിൽ എത്രപേരുണ്ടെന്ന് വ്യക്തമാക്കാനായി എത്ര പീത്‌സയും എന്ത് ഡ്രിങ്കുമാണ് വേണ്ടതെന്ന് ഉദ്യോഗസ്ഥൻ തന്ത്രപൂർവ്വം ചോദിച്ചറിഞ്ഞു. ഒരു പീത്‌സയും രണ്ട് സോഫ്റ്റ് ഡ്രിങ്കും വേണമെന്ന മറുപടിയിലൂടെ വീട്ടിൽ അക്രമിയായ മറ്റൊരാൾ കൂടി ഉണ്ടെന്ന കൃത്യമായ സൂചന യുവതി നൽകുകയും ചെയ്തു. സംസാരിക്കുന്നതിനിടയിൽത്തന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൾ വന്ന ലൊക്കേഷൻ കണ്ടെത്തുകയും മിനിറ്റുകൾക്കകം പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഭർത്താവിനെ കീഴ്പ്പെടുത്തി യുവതിയെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം അപകടഘട്ടങ്ങളിൽ ഉപയോഗിക്കുന്ന രഹസ്യ കോഡുകൾ തിരിച്ചറിയാൻ കൺട്രോൾ റൂം ജീവനക്കാർക്ക് ലഭിച്ച മികച്ച പരിശീലനമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.






