ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ യുവതിയെ രണ്ടുതവണ ലൈംഗികമായി അതിക്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. എറ്റോബിക്കോ സ്വദേശി റൈഡ്‌ഷെയർ ഡ്രൈവർ മൻദീപ് സിങ് (25) ആണ് കേസിൽ അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമ കേസുകൾക്ക് പുറമെ അജാക്‌സിലെ ഒരു പാർക്കിലൂടെ വാഹനം അപകടകരമായി ഓടിച്ചുകയറ്റിയ സംഭവത്തിലും അന്വേഷണമാരംഭിച്ചിതായി ഹാൽട്ടൺ റീജിയണൽ പോലീസ് അറിയിച്ചു.
ജൂൺ 16-ന് വൈകുന്നേരം ബർലിംഗ്ടൺ ജി.ഒ സ്റ്റേഷൻ്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് യുവതിക്ക് നേരെ ആദ്യ അതിക്രമം ഉണ്ടാകുന്നത്. തുടർന്ന് യുവതി അവിടെ നിന്ന് മാറിയെങ്കിലും പ്രതി പിന്തുടരുകയും തൊട്ടടുത്തുള്ള സ്ഥാപനത്തിൽ വെച്ച് വീണ്ടും അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവസമയത്ത് ഇയാൾ ഊബർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇയാളിൽ നിന്ന് സമാനമായ രീതിയിൽ മറ്റ് ആളുകൾക്കും അതിക്രമങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതിനാൽ പോലീസ് പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങളുള്ളവർ പോലീസുമായോ ആൻ്റി-ക്രൈം വിഭാഗവുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







