വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിന് പിന്നാലെ വോട്ടർ പട്ടിക കൈമാറുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആൽബർട്ട സർക്കാർ. വിവര ചോർച്ച തടയുന്നതിനും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി പുതിയ നിയമനിർമ്മാണം നടപ്പിലാക്കുമെന്നും ജസ്റ്റിസ് മിനിസ്റ്റർ മിക്കി അമേരി പ്രഖ്യാപിച്ചു. 2026 അവസാനം വരെ നിലവിലെ താൽക്കാലിക നിയന്ത്രണങ്ങൾ തുടരും.
ഏകദേശം 30 ലക്ഷത്തോളം ആൽബർട്ട നിവാസികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ഒരു സെപ്പറേറ്റിസ്റ്റ് ഗ്രൂപ്പ് പരസ്യമാക്കിയതോടെയാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പ്രാദേശിക രാഷ്ട്രീയ പാർട്ടിക്ക് നൽകിയ വോട്ടർ പട്ടികയുടെ പകർപ്പിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി വോട്ടർമാരുടെ പേര്, വീട്ടു വിലാസം, ഫോൺ നമ്പർ, വോട്ടർ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ നൽകില്ല. പകരം, ഓരോ വോട്ടിങ് കേന്ദ്ര പരിധിയിലെയും മുനിസിപ്പാലിറ്റിയിലെയും വോട്ടർമാരുടെ എണ്ണം മാത്രമായിരിക്കും പാർട്ടികൾക്ക് ലഭിക്കുക. അതേസമയം ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുമായും സർക്കാരുമായും ചേർന്ന് നടപടികൾ ശക്തമാക്കുമെന്ന് ഇലക്ഷൻസ് ആൽബർട്ടയും വ്യക്തമാക്കി.







