അമേരിക്കൻ ഭരണകൂടം 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന കുടിയേറ്റ വീസ വിലക്ക് ഫെഡറൽ കോടതി പൂർണ്ണമായി തടഞ്ഞു. പൗരത്വത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് ജഡ്ജി ജീനറ്റ് എ. വർഗാസ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഭാവിയിൽ സർക്കാറിന്റെ സാമ്പത്തിക സഹായങ്ങളെ ആശ്രയിച്ചേക്കാം എന്ന കാരണം പറഞ്ഞാണ് ഈ വർഷാരംഭത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വീസ വിലക്ക് നടപ്പിലാക്കിയിരുന്നത്.
ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധിക്ക് അപ്പുറമുള്ള തീരുമാനമാണെന്നും കോടതി വിലയിരുത്തി. ഉത്തരവോടെ മുടങ്ങിപ്പോയ വീസ അപേക്ഷകൾ ഇനി കൃത്യമായ പരിശോധനകളിലൂടെ പുനരാരംഭിക്കാൻ അർഹരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും അവസരം ലഭിക്കും. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി വാദിച്ച ലീഗൽ എയ്ഡ് സൊസൈറ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ കോടതിവിധിയെ സ്വാഗതം ചെയ്തു.







