അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തിവെക്കപ്പെടാൻ ഫ്രഞ്ച് ഭാഷാ നിബന്ധനകൾ ഒരു തടസ്സമല്ലെന്ന യു.എസ് പ്രസ്താവനയെ കനേഡിയൻ മന്ത്രി വ്യാഴാഴ്ച അനുകൂലിച്ചു. ഫ്രഞ്ച് ഭാഷയും കനേഡിയൻ സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കെതിരെ ഭാവിയിൽ യു.എസ് വ്യാപാര നടപടികൾ ഉണ്ടാവില്ലെന്ന ഉറപ്പും, ലേബലിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാടുകൾ പിൻവലിക്കാനുള്ള നീക്കവും സ്വാഗതാർഹമാണെന്ന് കാനഡയുടെ യു.എസ് വ്യാപാര ചുമതലയുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എക്‌സിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്ന തരത്തിൽ മറ്റ് തർക്കവിഷയങ്ങളിലും യു.എസ് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 20 ശതകോടി ഡോളറിന്റെ കനേഡിയൻ ഇറക്കുമതി ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിനും ഫ്രഞ്ചിനും നൽകുന്ന പരിഗണനകളെയും, പ്രത്യേകിച്ച് ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളിൽ ഫ്രഞ്ച് ഭാഷാ ഉള്ളടക്കങ്ങൾക്ക് നൽകുന്ന മുൻഗണനകളെയും യു.എസ് എതിർത്തതാണ് ചർച്ചകൾ തടസ്സപ്പെടാൻ പ്രധാന കാരണമായതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാട്ടിയിരുന്നു. 2026-ലെ നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോർട്ടിലും യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് ഈ നിബന്ധനകളെ വ്യാപാര തടസ്സമായി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഫ്രഞ്ച് ഭാഷാ നിബന്ധനകൾ വ്യാപാര കരാറിന് ഒരു അവസാന തടസ്സമല്ലെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ സി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ യു.എസ് വഴക്കം കാണിക്കാൻ തയ്യാറാണെന്നും, ഇതുകാരണം ഒരു നല്ല കരാർ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ആശയവിനിമയങ്ങൾ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ, യു.എസ് നടപടിക്ക് തിരിച്ചടിയായി 20 ശതകോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് സെപ്റ്റംബർ 8 മുതൽ കാനഡയും തിരിച്ചടി തീരുവ ചുമത്തിയിട്ടുണ്ട്.







