കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ഭീഷണിയുയർത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) തനിക്ക് താല്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്‍റെ ഭീഷണി കാനഡയിലും മെക്സിക്കോയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
നിലവിലെ വ്യവസ്ഥകൾ പ്രകാരം 2026 ജൂലൈ ഒന്നിനകം കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം അമേരിക്ക ഈ സമയപരിധി പാലിക്കാൻ സാധ്യതയില്ല. ജൂലൈ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ, കരാർ അടുത്ത പത്ത് വർഷത്തേക്ക് വാർഷിക പുനരവലോകനത്തിന് വിധേയമാകും. ഈ പത്തു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ കരാർ പൂർണ്ണമായും റദ്ദാക്കപ്പെടും. എന്നാൽ ഈ അനിശ്ചിതത്വം ഒഴിവാക്കാൻ കരാർ 16 വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് കാനഡയും മെക്സിക്കോയും ആവശ്യപ്പെടുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ചെറുകിട-വലിയ ബിസിനസുകളെയും ഉത്പാദന മേഖലകളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കരാറിന്‍റെ ഭാവി. ജൂലൈ ഒന്നിലെ സമയപരിധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സ്വീകരിക്കുന്ന നിലപാട് ആഗോള വിപണിയിലും പ്രതിഫലിക്കും.






