കാനഡയുടെ ഔദ്യോഗിക ടൂറിസം ബോർഡായ ‘ഡെസ്റ്റിനേഷൻ കാനഡ’യുടെ തലപ്പത്തേക്ക് എൻഡിപി മുൻ ലീഡർ ജഗ്മീത് സിങിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. മുൻ സിഇഒ മാർഷ്യ വാൾഡൻ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കുന്നത്. എന്നാൽ ജഗ്മീത് സിങിന്‍റെ നിയമനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ട്രൂഡോ സർക്കാരിനു എൻഡിപി നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണ് ഈ നിയമനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
2024-ൽ ട്രൂഡോ സർക്കാരിനുള്ള പിന്തുണ ജഗ്മീത് സിങ് പിൻവലിച്ചിരുന്നെങ്കിലും, തുടർന്നു നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വൻ തിരിച്ചടി നേരിട്ടിരുന്നു. സ്വന്തം സീറ്റും ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ട ജഗ്മീത് സിങിൻ്റെ നിയമനം ടൂറിസം മേഖലയോടുള്ള അവഹേളനമാണെന്ന് കൺസർവേറ്റീവ് ടൂറിസം ക്രിട്ടിക് ടോണി ബാൽഡിനെല്ലി കുറ്റപ്പെടുത്തി. ടൂറിസം രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ഒരാളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാൾ കടന്നുവരുന്നത് ഗുണകരമാകില്ലെന്നും ടോണി ബാൽഡിനെല്ലിചൂണ്ടിക്കാട്ടി.







