35-കാരിയുടെ മരണം ആദ്യം കുളിമുറിയിൽ വീണതാണെന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴുത്തിലെ പാടുകളും തലയിൽ നിന്നുള്ള രക്തസ്രാവവും പോലീസിൽ സംശയം ഉണർത്തി. തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഘട്കോപ്പറിലെ 35-കാരിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ അമ്മായിഅമ്മ, മരുമകളെ കൊലപ്പെടുത്താൻ തന്റെ വീട്ടുജോലിക്കാരിക്കും കുടുംബത്തിനും 3 ലക്ഷം രൂപ നൽകിയതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച അറസ്റ്റിലായ 65-കാരിയായ ധനലക്ഷ്മി ഘഞ്ചി, മരുമകൾ സപ്ന ഘഞ്ചിയുടെ മരണം കുളിമുറിയിൽ വീണുണ്ടായതാണെന്ന് വരുത്തിതീർക്കാൻ ആദ്യം ശ്രമിച്ചിരുന്നു. എന്നാൽ, മുറിവുകളുടെ സ്വഭാവം, സിസിടിവി ദൃശ്യങ്ങൾ, കോൾ റെക്കോർഡുകൾ എന്നിവയാണ് പ്രതികളിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച വീട്ടുജോലിക്കാരിയായ മംഗള യാദവ്, ഭർത്താവ് സുരേഷ്, മകൾ ശിവാനി (21), മകൻ സാജൻ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസിപി ഗണേഷ് ഷിൻഡെ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞത് ഇങ്ങനെ: “ഞായറാഴ്ച രാത്രി കുളിമുറിയിൽ സപ്നയുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയതിനെ തുടർന്ന് ഞങ്ങൾ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും അമ്മായിഅമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിലും സാങ്കേതിക തെളിവുകളിൽ നിന്നുമാണ് ഞായറാഴ്ച മരുമകളെ കൊലപ്പെടുത്താൻ അമ്മായിഅമ്മ മറ്റ് നാല് പേർക്ക് ക്വട്ടേഷൻ നൽകിയതായി കണ്ടെത്തിയത്. മദ്യപിച്ചിരുന്ന സപ്ന കുളിമുറിയിൽ അബദ്ധത്തിൽ വീണു മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ പിന്നീട് ശ്രമിക്കുകയായിരുന്നു.” മുൻപ് സപ്ന തങ്ങളുടെ കുടുംബത്തിനെതിരെ എഫ്ഐആർ നൽകിയതിലുള്ള വിരോധവും, സപ്നയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മദ്യത്തിന് അടിമയാണെന്നുമുള്ള സംശയവുമാണ് അമ്മായിഅമ്മയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഈ വർഷം ആദ്യം ഭർത്താവിനും മകനുമൊപ്പം ദുബായിലേക്ക് പോയ സപ്ന, ജൂണിൽ അവധിക്കാലത്തിനായി മകനുമായി തിരിച്ചെത്തുകയായിരുന്നു. ഭർത്താവ് ജോലി ചെയ്യുന്ന ദുബായിൽ തന്നെ തുടർന്നു. തിരിച്ചെത്തിയ ശേഷം സപ്ന അമ്മായിഅമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നു. സപ്ന മദ്യപിക്കുകയും വിവാഹേതര ബന്ധങ്ങൾ പുലർത്തുകയും ചെയ്യുന്നുവെന്ന് അമ്മായിഅമ്മ ആരോപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ, 2024-ൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം സപ്ന ഭർതൃവീട്ടുകാർക്കെതിരെ നാലസൊപ്പാര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി സപ്ന കുളിമുറിയിൽ വീണെന്നും ഭർതൃവീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും കാണിച്ച് സപ്നയുടെ മാതാപിതാക്കൾക്ക് ഫോൺ കോൾ ലഭിച്ചു. ഘട്കോപ്പറിലെ പന്ത് നഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ആശുപത്രിയിലെത്തിയപ്പോൾ, സപ്നയുടെ കഴുത്തിന് ചുറ്റും കറുപ്പും നീലയും കലർന്ന പാടുകൾ കാണപ്പെടുകയും തലയുടെ ഇടത് വശത്ത് നിന്ന് രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് പോലീസിൽ സംശയം ഉണ്ടാക്കിയത്. സപ്ന കുളിമുറിയിൽ വഴുതിവീണതാണെന്നാണ് ധനലക്ഷ്മി ആദ്യം പോലീസിനോട് പറഞ്ഞത്.
എന്നാൽ പിന്നീട് ചോദ്യം ചെയ്യലിൽ, മരുമകളുമായി വഴക്കുണ്ടായെന്നും തള്ളിയിട്ടപ്പോൾ സപ്ന കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ് മരിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. എന്നാൽ പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ്, തല ഏതോ കഠിനമായ പ്രതലത്തിൽ ശക്തമായി ഇടിച്ചതാണെന്ന് കണ്ടെത്തി. സപ്നയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ധനലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരുമകളെ കൊലപ്പെടുത്താനായി സപ്നയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മംഗള യാദവിനെ ധനലക്ഷ്മി കൂട്ടുപിടിക്കുകയായിരുന്നു. മംഗളയ്ക്ക് 3 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും തുടർന്ന് മംഗളയുടെ മകൻ, ഭർത്താവ്, മകൾ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് വഴക്ക് തീർക്കാമെന്ന വ്യാജേന ധനലക്ഷ്മി സപ്നയുടെ വീട്ടിലെത്തി. തുടർന്ന് ജോലിക്കാരിയായ യാദവിനെയും മറ്റ് മൂന്ന് പേരെയും വീട്ടിനുള്ളിലേക്ക് കയറ്റി.
സപ്ന മദ്യപിച്ചിരുന്ന സമയത്ത് പ്രതികൾ കണ്ണിൽ മുളകുപൊടി എറിയുകയും ഗ്ലാസ് ടംബ്ലർ കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തതായി പ്രതികൾ പോലീസിനോട് പറഞ്ഞു. മരണം സംഭവിക്കാതിരുന്നപ്പോൾ, പ്രതികൾ കഴുത്തിൽ ചവിട്ടി നിൽക്കുകയും തുടർന്ന് മരണം ഉറപ്പാക്കുകയുമായിരുന്നു. അതിനുശേഷം ഇവർ തെളിവുകൾ നശിപ്പിച്ചു. പ്രതികൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികൾ തമ്മിലുള്ള ഫോൺ റെക്കോർഡുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കുറ്റകൃത്യത്തിൽ ഇവരുടെ പങ്കാളിത്തം തെളിയിക്കുന്നു.







