newsroom@amcainnews.com

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്റെ വിയോഗത്തോടെ വിടപറഞ്ഞത് ലോകത്തെ തികച്ചും വ്യത്യസ്തമായൊരു കോണിൽക്കൂടി നോക്കിക്കണ്ട അപൂർവ പ്രതിഭയാണ്. ഏതാണ്ട് എഴുപതു വർഷത്തോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം പ്രകൃതിയിലെ ജീവജാലങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, താൻ കണ്ടെത്തിയ അറിവുകൾ പുസ്തകങ്ങളിലൂടെയും ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയും സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷികളെ നിരീക്ഷിക്കുന്നവരെപ്പോലെ മനുഷ്യരെ നോക്കിക്കാണാനാണ് തനിക്കിഷ്ടമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ‘മനുഷ്യനിരീക്ഷകൻ’ എന്ന് സ്വയം വിശേഷിപ്പിക്കാനാണ് ആഗ്രഹിച്ചത്. മനുഷ്യർക്ക് മാത്രമല്ല കലാബോധമുള്ളതെന്ന് തെളിയിക്കാൻ ചിമ്പാൻസികളെക്കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച അദ്ദേഹം, ഒരു മികച്ച ചിത്രകാരൻ കൂടിയായിരുന്നു.

മനുഷ്യരെയും മൃഗങ്ങളെയും രണ്ട് തട്ടുകളിലായി കാണുന്ന പരമ്പരാഗത ചിന്താഗതിയെ അദ്ദേഹം പൂർണ്ണമായും എതിർത്തു. മനുഷ്യനും ഒരു പരിണാമ ജീവിയാണെന്നും, ഓരോ ജീവവർഗ്ഗത്തിനും അവരുടേതായ സവിശേഷതകളുണ്ടെന്നുമാണ് അദ്ദേഹം ശക്തമായി വാദിച്ചത്. ലബോറട്ടറികളിലെ കൃത്രിമ പരീക്ഷണങ്ങളേക്കാൾ പ്രകൃതിയിൽ ജീവികളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ വർഷങ്ങളോളം നിരീക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. മൃഗങ്ങളുടെ ശബ്ദത്തേക്കാളും മനുഷ്യന്റെ വാക്കുകളേക്കാളും അവയുടെ ശരീരഭാഷയെ (Body Language) അടുത്തറിയാനാണ് അദ്ദേഹം സദാ താല്പര്യപ്പെട്ടത്.

1967-ൽ പുറത്തിറങ്ങിയ ‘ദി നേക്കഡ് ഏപ്പ്’ (നഗ്ന വാനരൻ) എന്ന വിപ്ലവാത്മകമായ പുസ്തകമാണ് ഡെസ്മണ്ട് മോറിസിനെ ആഗോളതലത്തിൽ പ്രശസ്തനാക്കിയത്. വെറും നാലാഴ്ച കൊണ്ട് എഴുതിത്തീർത്ത ഈ കൃതി ലോകമെമ്പാടും വൻതോതിൽ വിറ്റഴിക്കപ്പെടുകയും അദ്ദേഹത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടെംപററി ആർട്സ് ഡയറക്ടറായും കാഴ്ചബംഗ്ലാവിലെ ക്യൂറേറ്ററായും പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഈ വരുമാനം മുഴുവൻ ബാങ്കിലിടണമെന്ന അമ്മയുടെ ഉപദേശം കേൾക്കാതെ മാൾട്ടയിലേക്ക് താമസം മാറാനാണ് തീരുമാനിച്ചത്. അവിടെ ഭാര്യ റമോണയ്ക്കും മകൻ ജേസണുമൊപ്പം കടലും കരയും ചേർന്നൊരു ആഹ്ലാദജീവിതം അദ്ദേഹം നയിച്ചു. വിദ്യാർത്ഥിക്കാലത്ത് താൻ സംവിധാനം ചെയ്ത ‘ടൈം ഫ്ലവർ’ എന്ന ലഘുചിത്രത്തിലെ നായികയായിരുന്ന റമോണയുമായി 66 വർഷം നീണ്ട ദാമ്പത്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

എന്നാൽ, മനുഷ്യനെ വെറുമൊരു മൃഗമായി ചിത്രീകരിച്ചതിനും, പരിണാമ സിദ്ധാന്തത്തെ പിന്തുണച്ചതിനും, മനുഷ്യന്റെ ലൈംഗിക പെരുമാറ്റങ്ങളെ തുറന്നെഴുതിയതിനും കത്തോലിക്കാ സഭ ഈ പുസ്തകത്തെ കരിമ്പട്ടികയിൽ പെടുത്തുകയും മാൾട്ടയിൽ ഇത് നിരോധിക്കുകയും ചെയ്തു. തന്റെ പുസ്തകം മൂന്ന് വട്ടമെങ്കിലും കത്തിച്ചു കളയാൻ മാത്രം യാഥാസ്ഥിതികരെ അത് ചൊടിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. ഇതേ കാലഘട്ടത്തിൽ പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റൻബറോയുമായി ആരോഗ്യകരമായ ഒരു മത്സരം ബിബിസി, ഐടിവി ചാനലുകളിലൂടെ അദ്ദേഹം നടത്തിയിരുന്നു. പിന്നീട് ഇരുവരും ആഴത്തിലുള്ള സൗഹൃദത്തിലാവുകയും മൃഗശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു. അക്കാദമിക ശൈലിയിലല്ല മോറിസിന്റെ എഴുത്തുകളെന്ന് വിമർശിച്ചവർ പോലുമിടുണ്ടായിരുന്നെങ്കിലും, ലോകം അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2024-ൽ പുറത്തിറങ്ങിയ ‘101 സറിയലിസ്റ്റുകൾ’ എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ ആദരിക്കപ്പെട്ടു.

വാക്കുകളുടെ നിഘണ്ടുക്കൾക്ക് പഞ്ഞമില്ലെങ്കിലും മനുഷ്യന്റെ പ്രവൃത്തികളെയും പെരുമാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന ഒരു ‘പ്രവൃത്തി നിഘണ്ടു’ ഇല്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ലോകം ചുറ്റാൻ പ്രേരിപ്പിച്ചത്. ‘പീപ്പിൾ വാച്ചിങ്’ അഥവാ മനുഷ്യരെ നിരീക്ഷിക്കുന്നതിനായി 1998-ൽ 92 ദിവസം നീണ്ട ലോകസഞ്ചാരത്തിനിടയിൽ അദ്ദേഹം മുംബൈയിലുമെത്തിയിരുന്നു. മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റങ്ങളുടെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കിയാൽ അവരുടെ തെറ്റായ പല പ്രവർത്തികളോടും ക്ഷമിക്കാൻ നമുക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പൂച്ചകൾ, നായകൾ, കുതിരകൾ എന്നിവയെക്കുറിച്ചും ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം പുസ്തകങ്ങളെഴുതി. കുഞ്ഞുങ്ങൾ വളരേണ്ടത് സ്നേഹം അനുഭവിച്ചായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കാഴ്ചപ്പാട്. അവസാന നാളുകൾ വരെ കൗതുകം മാത്രം കൈമുതലാക്കി എഴുത്തിലും ചിത്രരചനയിലും മുഴുകിയ അദ്ദേഹം, ദൈവങ്ങളുടെയും ആത്മാക്കളുടെയും ശരീരഭാഷയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ചിന്തകളോടെയാവാം തന്റെ ഈ പുതിയ പരലോക യാത്ര ആരംഭിച്ചിട്ടുണ്ടാവുക!

You might also like
US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Top Picks for You
Top Picks for You