വാഷിംഗ്ടൺ — റഷ്യയും ചൈനയും ഇറാനു സാറ്റലൈറ്റ് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന ആശങ്കകൾക്കിടയിൽ, രഹസ്യ ശേഷികളുള്ള പ്രത്യേക ആയുധങ്ങൾ അമേരിക്കൻ സൈന്യം ബഹിരാകാശത്ത് വിക്ഷേപിച്ചതായി വ്യോമസേനാ മേധാവി തിങ്കളാഴ്ച വെളിപ്പെടുത്തി.
എയർ & സ്പേസ് ഫോഴ്സസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് വ്യോമസേനാ സെക്രട്ടറി ട്രോയ് മെയ്ങ്ക് (Troy Meink) അമേരിക്കൻ ബഹിരാകാശ ആയുധങ്ങളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ എത്ര ആയുധങ്ങൾ ഭ്രമണപഥത്തിലുണ്ടെന്നോ എത്രകാലമായി അവ അവിടെയുണ്ടെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
“ഇന്നത്തെ മാറുന്ന ഭീഷണികളെ നേരിടാൻ ഞങ്ങൾ എപ്പോഴും സജ്ജരാണെന്ന് ഉറപ്പാക്കുന്നു,” ഡിഫൻസ് സ്കൂപർ റിപ്പോർട്ട് ചെയ്തതനുസരിച്ച് മെയ്ങ്ക് പറഞ്ഞു.
“ശത്രുക്കളുടെ ശത്രുതാപരമായ നീചപ്രവൃത്തികളിൽ നിന്ന് ജോയിന്റ് ഫോഴ്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ അമേരിക്ക ഇപ്പോൾ ഭ്രമണപഥത്തിൽ വിന്യവിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.”
“പ്രതിരോധത്തിന്റെ (deterrence) കാഴ്ചപ്പാടിൽ ഇത് വളരെ പ്രധാനമാണ്,” സെക്രട്ടറി കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ട്രംപിന് ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൈനിക ശേഷികളിൽ എക്കാലത്തും വലിയ താൽപ്പര്യമുണ്ടായിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം സ്പേസ് ഫോഴ്സ് (Space Force) സ്ഥാപിക്കുകയും ഗോൾഡൻ ഡോം (Golden Dome) ബഹിരാകാശ മിസൈൽ പ്രതിരോധ സംവിധാനത്തിനായി വാദിക്കുകയും ചെയ്തിരുന്നു.
മെയ്ങ്കിന്റെ ഈ വെളിപ്പെടുത്തൽ ബെയ്ജിങ്ങിനെ ചൊടിപ്പിച്ചിട്ടുണ്ട്.
“ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനും അവിടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചൈന എക്കാലത്തും പ്രതിജ്ഞാബദ്ധമാണ്,” വിദേശകാര്യ മന്ത്രാലയ വോഗ്താവ് ഗുവോ ജിയാകുൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ബഹിരാകാശത്തെ ആയുധവൽക്കരിക്കുന്നതിനെയോ അതൊരു യുദ്ധക്കളമാക്കി മാറ്റുന്നതിനെയോ ഞങ്ങൾ എതിർക്കുന്നു. ബഹിരാകാശത്തെ സൈനികവൽക്കരണം അവസാനിപ്പിക്കാനും കൃത്യമായ നടപടികളിലൂടെ ആഗോള തന്ത്രപരമായ സ്ഥിരത ഉറപ്പാക്കാനും ഞങ്ങൾ യു.എസിനോട് ആവശ്യപ്പെടുന്നു.”







