യുഎസ്സിലെ ഓക്‌ലഹോമയിൽ തികച്ചും ഞെട്ടിക്കുന്നൊരു സംഭവമാണ് അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പ്രമുഖ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) ഭർത്താവ് ജെരമിയ ഷോഷൺ ഡഫി (48) വെടിവച്ചുകൊല്ലുകയും, അതിനുശേഷം സ്വയം ജീവനൊടുക്കുകയും ചെയ്യുകയായിരുന്നു. വിവാഹമോചന നടപടികൾ നടന്നു കൊണ്ടിരുന്നതിനാൽ ഇരുവരും വെവ്വേറെയാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒവാസൊയിലുള്ള സാറയുടെ വീട്ടിലെത്തിയാണ് ജെരമിയ ഈ ദാരുണകൃത്യം നടത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന കുട്ടി എമർജൻസി നമ്പറിൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും വെടിയേറ്റു മരിച്ച നിലയിലായിരുന്നു.
കൊലപാതകം നടക്കുന്നതിന് രണ്ടാഴ്ച മുൻപ് സാറ തന്റെ ഭർത്താവിനെതിരെ ടിക്ടോക്കിലൂടെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭർത്താവ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നയാളാണെന്ന് താൻ മനസ്സിലാക്കിയെന്നായിരുന്നു അവർ വീഡിയോയിൽ വെളിപ്പെടുത്തിയത്. മുൻപ് 2021-ൽ ഭർത്താവിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സാറ രണ്ടുതവണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ അപേക്ഷകൾ തള്ളപ്പെടുകയായിരുന്നു. എന്നാൽ ഈ വർഷം ജൂണിൽ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ സാറയ്ക്ക് അനുകൂലമായി സംരക്ഷണ ഉത്തരവ് ലഭിച്ചു. സാറ താമസിക്കുന്ന വീട്ടിൽ നിന്ന് മാറിനിൽക്കാനും അവരിൽ നിന്ന് കുറഞ്ഞത് 100 യാർഡ് അകലം പാലിക്കാനും കോടതി ജെരമിയയോട് ഉത്തരവിട്ടിരുന്നു.
ജെരമിയയ്ക്കെതിരെ സമാനമായ മറ്റു ആരോപണങ്ങളും ഉയർന്നിരുന്നു. ഇയാൾ പരിശീലകനായിരുന്ന ബാസ്കറ്റ്ബോൾ ടീമിലെ 15 വയസ്സുള്ള വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിനെ തുടർന്ന്, ആ പെൺകുട്ടിയുടെ അമ്മയും ജെരമിയയ്ക്കെതിരെ കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. നിലവിൽ ഈ ദാരുണ സംഭവത്തിൽ ഒവാസോ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







