രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും ഇനി ഒന്റാറിയോയിലെ സാമൂഹിക ആനുകൂല്യങ്ങൾക്ക് (Social Assistance) അർഹതയുണ്ടായിരിക്കില്ല. ഉടനടി പ്രാബല്യത്തിൽ വരുന്ന പുതിയ നിയമ ഭേദഗതിയിലൂടെ ഒന്റാറിയോ സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒന്റാറിയോ വർക്സ്’ (Ontario Works), ‘ഒന്റാറിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം’ (ODSP) എന്നിവയുടെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. കാനഡയിൽ നിയമപരമായി താമസിക്കാൻ അനുമതിയുള്ളവർക്ക് മാത്രമായിരിക്കും ഇനി സാമ്പത്തിക സഹായം നൽകുക.
“ഞങ്ങളുടെ സർക്കാർ ആവശ്യക്കാർക്കൊപ്പം എപ്പോഴും ഉണ്ടാകും, എന്നാൽ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സാമൂഹിക സഹായങ്ങൾ കാനഡയിൽ നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് നൽകാനാവില്ല,” ഒന്റാറിയോ ചിൽഡ്രൻ, കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ സർവീസസ് മന്ത്രി മൈക്കൽ പാർസ പറഞ്ഞു.
നിയമ മാറ്റത്തിന് കാരണം
തന്റെ താൽക്കാലിക ഇമിഗ്രേഷൻ കാലാവധി കഴിഞ്ഞിട്ടും ഒരു വ്യക്തി ഒന്റാറിയോ വർക്സ് വഴി ആനുകൂല്യങ്ങൾ കൈപ്പറ്റിയ സംഭവം പുറത്തുവന്നതിനെ തുടർന്നാണ് സർക്കാർ പുതിയ നടപടിയിലേക്ക് കടന്നത്. 1997-ൽ വർക്ക് പെർമിറ്റിൽ കാനഡയിലെത്തി, പിന്നീട് നിയമപരമായ പദവി നഷ്ടപ്പെട്ടിട്ടും 20 വർഷത്തിലേറെയായി രാജ്യത്ത് തുടർന്ന വ്യക്തിക്ക് ഒന്റാറിയോ സോഷ്യൽ ബെനിഫിറ്റ്സ് ട്രിബ്യൂണൽ ആനുകൂല്യം അനുവദിച്ചിരുന്നു.
നിലവിലുള്ള നിയമത്തിലെ വാക്കുകൾ ടൂറിസ്റ്റുകളെയും നാടുകടത്തൽ ഉത്തരവ് ലഭിച്ചവരെയും മാത്രമാണ് വിലക്കിയിരുന്നതെന്നും നിയമവിരുദ്ധമായി തുടരുന്നവരെ വ്യക്തമായി ഒഴിവാക്കിയിരുന്നില്ലെന്നും ട്രിബ്യൂണൽ കണ്ടെത്തുകയായിരുന്നു. ഈ തീരുമാനം വിവാദമായതോടെ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് നിയമത്തിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു.
കാനഡയിൽ താൽക്കാലികമായി തങ്ങാൻ അനുമതിയുള്ളവരെയും നിയമപരമായ പദവിയില്ലാതെ താമസിക്കുന്നവരെയും ആനുകൂല്യങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുന്ന രീതിയിൽ ഒന്റാറിയോ ഭരണകൂടം ഇപ്പോൾ വിജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.







