മൺട്രിയോൾ: കെബെക്കിലെ ഫാർമസികളിൽ എനർജി ഡ്രിങ്കുകളുടെ വിൽപന നിരോധിച്ചു. ഹൃദയാരോഗ്യത്തിന് ഈ പാനീയങ്ങൾ ഗുരുതരമായ ഭീഷണിയാണെന്ന കണ്ടെത്തലിനെത്തുടർന്ന് ‘ഓർഡർ ഓഫ് ഫാർമസിസ്റ്റ് ഓഫ് കെബെക്’ (OPQ) ആണ് ഈ നിർദ്ദേശം നൽകിയത്.
എനർജി ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ കഫീനും സൈക്കോസ്റ്റിമുലന്റ് മരുന്നുകളുടെ സാന്നിധ്യവും ഹൃദയസ്തംഭനത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു. കൗമാരക്കാർ മരുന്ന് വാങ്ങാൻ എത്തുന്ന ഫാർമസികളിൽ തന്നെ ഇത്തരത്തിൽ ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന പാനീയങ്ങൾ വിൽക്കുന്നത് ശരിയല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ‘ഓർഡർ ഓഫ് ഫാർമസിസ്റ്റ് ഓഫ് കെബെക്കിന്റെ’ (OPQ) ആഹ്വാനം സ്വീകരിച്ച പ്രമുഖ ഫാർമസി ശൃംഖലയായ ‘ഫാമിലിപ്രിക്സ്’ തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നും എനർജി ഡ്രിങ്കുകൾ നീക്കം ചെയ്തു. ഈ നീക്കത്തിന് പിന്തുണയുമായി സമർപ്പിക്കപ്പെട്ട ഹർജിയിൽ 35,000-ത്തിലധികം ആളുകൾ ഒപ്പിട്ടിരുന്നതായി ഫാമിലിപ്രിക്സ് പ്രസിഡന്റ് ആൽബർട്ട് ഫലാർഡോ വ്യക്തമാക്കി.
പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി, മരുന്ന് കഴിക്കുന്നവർ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഫാർമസിസ്റ്റുകളെ അറിയിക്കണമെന്ന് നിർദ്ദേശിക്കുന്ന സന്ദേശങ്ങൾ ഫാർമസികളിൽ പ്രദർശിപ്പിക്കും. ഇതിനുപുറമെ, എനർജി ഡ്രിങ്കുകൾ വാങ്ങുന്നതിന് നിശ്ചിത പ്രായപരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെബെക്ക് ഫാർമസി ശൃംഖലകളുടെ അസോസിയേഷൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.






