കാനഡയിലെ ഫെഡറൽ എക്സൈസ് നികുതി ഇളവ് തുടരണമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. ഉയർന്ന ജീവിതച്ചെലവിനും ഇന്ധനവില വർധനയ്ക്കുമെതിരെ ഏർപ്പെടുത്തിയ നികുതി ഇളവ് സെപ്റ്റംബർ ഏഴിന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി പ്രതിപക്ഷനേതാവ് കൂടിയായ പിയേർ പൊളിയേവ് രംഗത്ത് എത്തിയത്. 2027-ലെ കാനഡ ഡേ വരെയെങ്കിലും നികുതി ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പിയേർ പൊളിയേവിന് പിന്നാലെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും നികുതി ഇളവ് തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കാരണം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ നികുതി വീണ്ടും ഏർപ്പെടുത്തുന്നത് പെട്രോൾ വില മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വർധിക്കാൻ ഇടയാക്കുമെന്ന് പിയേർ ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം മുതൽ നടപ്പിലാക്കിയ നികുതി ഇളവ് മൂലം ലിറ്ററിന് 10 സെൻ്റ് വരെ ഇന്ധനവിലയിൽ ആശ്വാസം ലഭിച്ചിരുന്നു. നിലവിൽ കാനഡയിലെ ശരാശരി പെട്രോൾ വില ലിറ്ററിന് 1.67 കനേഡിയൻ ഡോളറിലേക്ക് ഉയർന്നു.







