ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ കുറവും പ്രാദേശികമായി തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂലം മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളിൽ കേവലം 40 ശതമാനം പേർ മാത്രമാണ് നിലവിൽ മടങ്ങിയെത്തിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതും അവിടെത്തന്നെ മികച്ച തൊഴിലവസരങ്ങൾ ലഭ്യമായതുമാണ് തൊഴിലാളികൾ കേരളത്തിലേക്ക് തിരികെ വരാതിരിക്കാൻ പ്രധാന കാരണം. കഠിനമായ നിർമാണ ജോലികൾ ചെയ്യാൻ മലയാളി തൊഴിലാളികളെ കിട്ടാത്ത അവസ്ഥ വർഷങ്ങളായി തുടരുന്നതിനാൽ കരാറുകാർ പൂർണ്ണമായും ഇതരസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ വിഷയം ഗൗരവമായി കണ്ട് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കരാറുകാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
തൊഴിലാളികളുടെ ഈ കടുത്ത ക്ഷാമം കാരണം പൊതുവികസന പദ്ധതികളും സാധാരണക്കാരുടെ വീടുപണികളും ഉൾപ്പെടെ പാതിവഴിയിൽ നിലച്ച മട്ടാണ്. ലഭ്യമായ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നത് ചെറുകിട കരാറുകാർക്കും സ്വന്തമായി വീടുപണിയുന്ന സാധാരണക്കാർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. തൊഴിലാളികളില്ലാത്തതിനാൽ നിശ്ചിത സമയത്തിനകം പണി പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നത് കരാറുകാർക്ക് വലിയ തുക പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ ഇന്ധനവില വർധനവും നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും കൂടിയായപ്പോൾ നിർമാണ മേഖലയാകെ കടുത്ത സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്.






