കൊച്ചി: ശാരീരിക പരിമിതികൾ മൂലം തനിക്കിഷ്ടപ്പെട്ട വിഷയം ഉപരിപഠനത്തിന് തിരഞ്ഞെടുക്കാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മീനാക്ഷി എന്ന വിദ്യാർത്ഥിനിക്ക് തുണയായി സർക്കാരും വിദ്യാഭ്യാസ വകുപ്പും. മീനാക്ഷിക്ക് താല്പര്യമുള്ള ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്നതിനായി ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ (GHSS) റാംപ് നിർമ്മിക്കാൻ തീരുമാനമായി. ഇതിനായി വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ദീപക് ജോയ് എം.എൽ.എയ്ക്ക് ഉറപ്പുനൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി മന്ത്രി നേരിട്ട് ചർച്ച നടത്തിയാണ് തുക ലഭ്യമാക്കിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മീനാക്ഷിയെ ഫോണിൽ വിളിച്ച് ആവശ്യമായ എല്ലാ പഠനസൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ തുടർനടപടികൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ദീപക് ജോയ് എം.എൽ.എയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് എം.എൽ.എ സ്കൂൾ പ്രിൻസിപ്പൽ എ. ശങ്കരനാരായണനുമായി നടത്തിയ ചർച്ചയിലാണ് റാംപ് നിർമ്മിക്കാൻ അന്തിമ തീരുമാനമായത്. സർക്കാർ നൽകുന്ന തുകയ്ക്ക് പുറമെ പിടിഎ (PTA) ഒരു ലക്ഷം രൂപയും ഇതിനായി മാറ്റിവെക്കും.
കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ കോഴ്സിന്റെ മാത്‌സ് (ഗണിത) ലാബ് ഒഴികെയുള്ള മറ്റെല്ലാ സംവിധാനങ്ങളും സ്കൂളിന്റെ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. മീനാക്ഷിക്ക് ബുദ്ധിമുട്ടില്ലാതെ മാത്‌സ് പ്രാക്ടിക്കൽ ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യം താഴത്തെ നിലയിൽ തന്നെ ഒരുക്കി നൽകാമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായും ദീപക് ജോയ് എം.എൽ.എ വ്യക്തമാക്കി.






