ഡൽഹിയിൽ കോക്രൊച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പാണ് നടി പേളി മാണിയെ വലിയ തോതിലുള്ള സൈബർ ആക്രമണത്തിലേക്കും വിമർശനങ്ങളിലേക്കും തള്ളിയിട്ടത്. സമരരംഗത്തുള്ള കുട്ടികളുടെ ജീവനാണ് പ്രധാനം എന്നും, അതിനാൽ സമരം അവസാനിപ്പിച്ച് തിരികെ പോകണമെന്നുമായിരുന്നു പേളിയുടെ ആദ്യ പ്രതികരണം. എന്നാൽ, വലിയ പ്രതിഷേധം ഉയർന്നതോടെ താൻ കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് അങ്ങനെ പറഞ്ഞതെന്നും എല്ലാവരും സമരം ഉപേക്ഷിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ട് താരം വിശദീകരണ വീഡിയോയുമായി രംഗത്തെത്തി. താൻ കരുതാത്ത തലങ്ങളിലേക്കാണ് തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതെന്നും സ്വാതന്ത്ര്യസമര സേനാനികളെപ്പോലും അവഹേളിക്കുന്ന തരത്തിലാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടതെന്നും അവർ സങ്കടത്തോടെ പങ്കുവെച്ചു.
ഇതിനിടയിൽ, തന്നെ വിമർശിച്ച വ്യക്തിയെ ‘പരാജയപ്പെട്ട സിനിമാ സംവിധായകൻ’ എന്ന് ആക്ഷേപിച്ചതും വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ആ പരാമർശം പ്രശസ്ത സംവിധായകൻ സിബി മലയിലിനെ ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹത്തിന്റെ മകൻ ജോ സിബി മലയിൽ പരസ്യമാക്കിയതോടെ പേളി കൂടുതൽ പ്രതിരോധത്തിലായി. തുടര്‍ന്ന് പുതിയ വീഡിയോയിലൂടെ, ഒരാളെ പരാജയപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ചത് തന്റെ വലിയ തെറ്റാണെന്ന് സമ്മതിക്കുകയും അതിന് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ താൻ എപ്പോഴും ബഹുമാനിക്കുന്ന സിബി മലയിലിന്റെ പേര് ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്നാണ് പേളിയുടെ വാദം.
പക്ഷേ, ഈ മാപ്പപേക്ഷ കൊണ്ടും സോഷ്യൽ മീഡിയയിലെ അമർഷം അടങ്ങിയിട്ടില്ല. കേട്ടുപഠിച്ച കാര്യങ്ങൾ കാണാതെ പറയുന്നത് പോലെയുണ്ട് ഈ വിശദീകരണമെന്നും, ഈ വീഡിയോയ്ക്ക് മറുപടിയായി ഇനി വേറൊരു വിശദീകരണം കൂടി നൽകേണ്ടി വരുമെന്നും ആളുകൾ എടുത്തുപറയുന്നു. ഇതിനുപുറമേ, മുൻപ് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ച താരം ഇപ്പോൾ സ്വന്തം പ്രൊഫൈലുകളിലെ വിമർശന കമന്റുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്. പ്രക്ഷോഭത്തെക്കുറിച്ചുള്ള ആദ്യ പോസ്റ്റ് വന്നതിനു പിന്നാലെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലായി ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് പേളിക്ക് നഷ്ടമായത്. ഈ തിരിച്ചടി ഭയന്നു മാത്രമാണ് പേളി തിടുക്കത്തിൽ മാപ്പുപറച്ചിലുമായി എത്തിയതെന്നാണ് ആളുകളുടെ പ്രധാന ആക്ഷേപം.







