ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ നാല് പേർ മരിക്കുകയും 76 പേർക്ക് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തു. മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് പ്രദേശങ്ങളായ കാർനെഗി ഹിൽ, യോർക്ക് വിൽ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവർ രോഗമുക്തി നേടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നഗരത്തിലെ കെട്ടിടങ്ങളിലെ കൂളിങ് ടവറുകൾ, വലിയ എയർ കണ്ടീഷനിങ് സിസ്റ്റങ്ങൾ, മറ്റ് ജലവിതരണ ശൃംഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നത്. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ‘ലിജിയോനെല്ല’ (Legionella) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ലിജിയോണെയർസ് രോഗം. സാധാരണ ജലദോഷത്തിനോ പനിക്കോ കാരണമാകുന്ന വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, ചെറുചൂടുള്ള വെള്ളത്തിൽ തഴച്ചുവളരുന്ന ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണം.







