ഇറാന്‍റെ ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്‍റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. യുഎസുമായി സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്ന് ഇറാൻ നിർദ്ദേശിച്ചിരുന്നു.






