കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ബോർസാഡ് സ്വദേശിനിയായ വിധി മേഘ (22) ആണ് കൊല്ലപ്പെട്ടത്. നാലുവർഷം മുമ്പ് കാനഡയിലെത്തിയ വിധി ഇവിടെ നിയമപഠനം നടത്തുകയായിരുന്നു. പഠനത്തോടൊപ്പം സ്വന്തം ആവശ്യങ്ങൾക്കായി പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു വിധി.
മേയ് 15-ന് താമസസ്ഥലത്തുനിന്നും പുറത്തിറങ്ങിയ വിധിയെ വഴിയിൽ വെച്ച് അക്രമി തടഞ്ഞുനിർത്തുകയും കുത്തുകയുമായിരുന്നു. കവർച്ചാ ശ്രമത്തിനിടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുത്തേറ്റു വീണ വിധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മേയ് 14-നാണ് വിധി നാട്ടിലുള്ള പിതാവുമായി അവസാനമായി സംസാരിച്ചത്. മേയ് 16 മുതൽ വിധിയെ ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് ജോലിത്തിരക്കിലാവും എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ ഓഫീസ് വഴി വഴി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് മകൾ കൊല്ലപ്പെട്ട വിവരം പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം കുടുംബം അറിയുന്നത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
കാനഡയിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് മധ്യപ്രദേശ് സ്വദേശിയായ ഗുർകിരത് സിംഗ് മാനോച്ച എന്ന വിദ്യാർത്ഥി ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഒരു സംഘത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഹാമിൽട്ടണിൽ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഹർസിമ്രത് രൺധാവ എന്ന വിദ്യാർത്ഥിനിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഡിസംബറിൽ ടൊറന്റോ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ ശിവങ്ക് എന്ന വിദ്യാർത്ഥിയും വെടിയേറ്റു മരിച്ചു. ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കുമായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഈ തുടർച്ചയായ കൊലപാതകങ്ങൾ ഉയർത്തുന്നത്.






