സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ പ്രവചിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഈ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് 26 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.
തീവ്രമായ വേനൽച്ചൂടിന് ആശ്വാസമേകി മേയ് 26-ഓടെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) എത്തും എന്നാണ് പ്രവചനം. കാലവർഷം നേരിടാൻ സംസ്ഥാനം ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ദേശീയ ദുരന്ത പ്രതികരണ സേനയെ (NDRF) വിന്യസിക്കാൻ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 30 രക്ഷാപ്രവർത്തകർ അടങ്ങുന്ന 8 എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.






